 
# ഹോംകോയുടെ പുതിയ മരുന്ന് ഫാക്ടറിയിൽ ഉത്പാദനം 6 മാസത്തിനുള്ളിൽ
ആലപ്പുഴ: വലിയ കലവൂരിൽ നിർമ്മാണം പൂർത്തീകരിച്ച, ഹോംകോയുടെ പുതിയ മരുന്ന് ഫാക്ടറിയിൽ ഉത്പാദനം ആറുമാസത്തിനുള്ളിൽ ആരംഭിക്കും. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചുള്ള നിർമ്മാണ യൂണിറ്റായ ഹൈഡ്രോക്സ് ഡിവിഷന്റെ പ്രവർത്തനമാണ് ആരംഭിക്കുന്നത്.
ഇതോടെ കമ്പനിയുടെ പ്രതിവർഷ വിറ്റുവരവ് അഞ്ചുവർഷത്തിനുള്ളിൽ 125 കോടിയിൽ എത്തുമെന്നാണ് പ്രതീക്ഷ. കൊവിഡ് വ്യാപനം ഉണ്ടായിട്ടും കഴിഞ്ഞ വർഷം 36 കോടിയായിരുന്നു വിറ്റുവരവ്. വികസനത്തിന്റെ ഭാഗമായി പുതിയ ഫാക്ടറി കെട്ടിടത്തിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ആധുനിക യന്ത്രങ്ങൾ ഇവിടെ സ്ഥാപിക്കാനും ടെൻഡറായി.
പാതിരപ്പള്ളിയിലെ പഴയ പ്ലാന്റ് നിലനിറുത്തിയാണ് പുതിയ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. മദർ ടിഞ്ചർ, സിറപ്പ്, ഓയിൻമെന്റ്, ഗുളികകൾ ഉൾപ്പെടെ 150ൽപ്പരം മരുന്നുകൾ കൂടുതലായി ഉത്പാദിപ്പിക്കും. സർക്കാരിന്റെ ആവശ്യത്തിനുള്ള മുഴുവൻ മരുന്നുകളുടെയും ഓർഡർ ഹോംകോയ്ക്ക് ലഭിച്ചതോടെ ലാഭത്തിലാണിപ്പോൾ. നിലവിൽ150 തൊഴിലാളികളുണ്ട്. പുതിയ പ്ലാന്റ് വരുന്നതോടെ തൊഴിൽ സാദ്ധ്യതയും വർദ്ധിക്കും.
# കരാറുകാരൻ ഔട്ട്
ദേശീയപാതയോരത്തെ രണ്ടേക്കർ സ്ഥലത്ത് 52.8 കോടി ചെലവിൽ നിർമ്മിച്ച ഒരു ലക്ഷം സ്‌ക്വയർ ഫീറ്രിലുള്ള നാലുനില കെട്ടിടസമുച്ചയം കഴിഞ്ഞ 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തിരുന്നു. കെട്ടിടത്തിൽ ശീതീകരണ ജോലികൾ ഏറ്റെടുത്ത കരാറുകാരൻ ടെണ്ടർ തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ടു. കൊവിഡിനെ തുടർന്ന് ജോലികൾ വൈകിയതോടെ നിർമ്മാണ വസ്തുക്കളുടെ വിലവർദ്ധനവിന്റെ പേരിലാണ് അധിക തുക ആവശ്യപ്പെട്ടത്. സർക്കാർ ഇത് നിരസിച്ചതോടെ ജോലികൾ വൈകിപ്പിച്ച കരാറുകാരനെ ഒഴിവാക്കി. പകരം നടപടികൾ പൂർത്തികരിച്ചു പുതിയ കരാറുകാരന് നിർമ്മാണ ചുമതല നൽകി. ശീതികരണ ജോലികൾ പൂർത്തീകരിച്ചാലും വൈദ്യുതി കണക്ഷൻ ലഭിക്കാൻ വൈകും. കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങൾ പ്രവർത്തന സജ്ജമാണോ എന്ന് പരിശോധിക്കാനും കഴിയുന്നില്ല. കെ.എസ്.ഇ.ബിയിൽ പണം അടച്ചിട്ടും കേബിൾ സ്ഥാപിക്കുന്നതിൽ അലംഭാവം കാട്ടുന്നുവെന്ന ആരോപണമുണ്ട്.
# പ്രതീക്ഷ വിദേശത്ത്
യൂറോപ്യൻ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയയ്ക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാൻ പര്യാപ്തമായ വിധം അത്യാധുനിക സൗകര്യത്തോടെയാണ് കെട്ടിടവും പ്ലാന്റും നിർമ്മിച്ചത്. വൈറൽ രോഗങ്ങൾക്കും ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകളാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിൽ കൂടുതലും. പാതിരപ്പള്ളിയിൽ ദേശീയ പാതയോരത്തെ നിലവിലുള്ള ഫാക്ടറി കെട്ടിടത്തിൽ സ്ഥല പരിമിതി കാരണം വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. പുതിയ ഫാക്ടറി പ്രവർത്തന ക്ഷമമാകുന്നതോടെ 156 തസ്തികകൾ സൃഷ്ടിക്കപ്പെടും.
...............................
മരുന്ന് ഉത്പാദിപ്പിക്കാൻ ലൈസൻസ്: 3000ൽ അധികം ഇനം
തൊഴിലാളികൾ നിലവിൽ: 150
പുതിയ പ്ലാന്റ് വരുമ്പോൾ സൃഷ്ടിക്കപ്പെടുന്ന തസ്തികകൾ:156
...............................
വലിയ കലവൂരിലെ പുതിയ ഫാക്ടറിയുടെ പ്രവർത്തനം ആറുമാസത്തിനുള്ളിൽ ആരംഭിക്കുന്നതോടെ ഹോമിയോ മരുന്ന് ഉത്പാദന രംഗത്ത് വലിയ മുന്നേറ്റമുണ്ടാകും. ഫാക്ടറിയിൽ യന്ത്രങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്
ഡോ. ബോബൻ, മാനേജിംഗ് ഡയറക്ടർ ആൻഡ് ഡി.എം.ഒ