prathiye-thelivetuppinu

മാന്നാർ: മാന്നാറിലും പരിസര പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ മോഷണങ്ങൾ നടത്തി വ്യാപാരികളുടെ ഉറക്കംകെടുത്തിയ മോഷ്ടാവ് പിടിയിൽ. കൊട്ടാരക്കര മേലില ചെങ്ങമനാട് റഫീഖ് മൻസിലിൽ റഫീഖി​നെയാണ് (സതീഷ്-41) മാന്നാർ പൊലീസ് പിടികൂടിയത്.

മാന്നാർ, പരുമല, ചെന്നിത്തല പ്രദേശങ്ങളിലായി ഒരാഴ്ചക്കുള്ളിൽ ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലും ഒരു ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഒരു വീടിനു നാശനഷ്ടങ്ങളും വരുത്തിയ പ്രതി ഏഴോളം വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമവും നടത്തി. എല്ലായിടത്തും സമാനരീതിയിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഒരാളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് മോഷ്ടാവ് കുടുങ്ങിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നിരവധി മോഷണങ്ങൾ നടത്തുകയും പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുമുള്ള സതീഷ് ആഴ്ചകൾക്കുമുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.

പൊലീസിന് അഭിവാദ്യം

മാന്നാർ-തിരുവല്ല റോഡിന്റെ ഇരുവശങ്ങളിലുമുള്ള സി.സി.ടി.വികൾ പരിശോധിച്ച് സംശയമുള്ളവരെ കേന്ദ്രീകരിച്ച് മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ അടൂർ ഏഴംകുളം ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയുമായി മോഷണം നടന്ന സ്ഥലങ്ങളിൽ പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയുമായി കാരാഴ്മയിൽ എത്തിയപ്പോൾ പൊലീസിന് അഭിവാദ്യം അർപ്പിച്ചു ജനങ്ങൾ മുദ്രാവാക്യം വിളിച്ചു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശ പ്രകാരം മാന്നാർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐ അഭിരാം, എസ്.ഐ ശ്രീകുമാർ, എ.എസ്.ഐമാരായ മധുസൂദനൻ, ബിന്ദു, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദിക്ക് ഉൾ അക്ബർ, പ്രമോദ്, സാജിദ്, ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.