
ചാരുംമൂട്: കള്ളനോട്ട് കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സുഹൃത്തായ യുവതിയും അറസ്റ്റിലായതിനു പിന്നാലെ മുഖ്യപ്രതിയായ സീരിയൽ നടൻ അടക്കം മൂന്നു പേർ കൂടി പിടിയിൽ. ഇവരിൽ നിന്ന് നാലരലക്ഷം രൂപ പിടിച്ചെടുത്തു.
തിരുവനന്തപുരം തൈക്കാട് ഫലഹ് നാസ വീട്ടിൽ നിന്നു നേമം കാരയ്ക്കാമണ്ഡപം സാഹിത് വീട്ടിൽ താമസിക്കുന്ന സീരിയൽ നടൻ ഷംനാദ് (ശ്യാം ആറ്റിങ്ങൽ- 40), കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത്ത് (49) എന്നിവരാണ് പിടിയിലായത്. കല്ലട സ്വദേശിയും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കൊല്ലം ഈസ്റ്റ് കല്ലട ഷാജി ഭവനത്തിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർ കാരായ്മ അക്ഷയ നിവാസിൽ ലേഖ (48) എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
ചാരുംമൂട്ടിലെ സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ലേഖയുടെ കൈയിൽ നിന്നു ലഭിച്ച 500ന്റെ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ അറിയിക്കുകയായിരുന്നു. നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ലേഖയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കള്ളനോട്ട് ആണെന്ന് ബോദ്ധ്യമായി. ക്ളീറ്റസാണ് നോട്ട് നൽകിയതെന്ന് ലേഖ പറഞ്ഞു. ഇയാളുടെ വീട്ടിൽ നിന്നു 500 ന്റെ നിരവധി നോട്ടുകൾ കണ്ടെത്തി. ലേഖയെയും ക്ലീറ്റസിനെയും ചോദ്യം ചെയ്തപ്പോഴാണ് റിയൽ എസ്റ്റേറ്റ് ബന്ധമുള്ള രഞ്ജിത്തിന്റെ ഇടപെടൽ വ്യക്തമായത്. രഞ്ജിത്തിനെയും ക്ലീറ്റസിനെയും ചോദ്യം ചെയ്തപ്പോൾ നടൻ ഷംനാദ് ആണ് കള്ളനോട്ടുകൾ എത്തിച്ചു നൽകുന്നതെന്നും എവിടെയാണ് നിർമ്മിക്കുന്നതെന്ന് അറിയില്ലെന്നും മൊഴി നൽകി. കള്ളനോട്ട് നിർമ്മിക്കുന്ന നിരവധി വീഡിയോ പ്രതികളുടെ മൊബൈലിൽ പൊലീസ് കണ്ടെത്തി. തുടർന്ന് ശാസ്താംകോട്ടയിൽ നിന്നു ഷംനാദിനെ അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നു നാലര ലക്ഷം രൂപയുടെ 2000, 500, 200 കള്ളനോട്ടുകൾ കണ്ടെത്തി. കാറിന്റെ രഹസ്യ അറയിലായിരുന്നു നോട്ടുകൾ.
# ദിവസം ഒരു ലക്ഷത്തിന്റെ കള്ളനോട്ടുകൾ
ഷംനാദ് ആണ് മുഖ്യ സൂത്രധാരനെന്നു വ്യക്തമായതോടെ ഇയാളുടെ വീട് റെയ്ഡ് ചെയ്തപ്പോൾ ലാപ്ടോപ്പ്, സ്കാനർ, പ്രിന്റർ, ലാമിനേറ്റർ, നോട്ടുകൾ മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ, ഉണക്കി സൂക്ഷിക്കാൻ വച്ചിരുന്ന നിരവധി നോട്ടുകൾ എന്നിവ കണ്ടെത്തി. പാതി നിർമ്മാണത്തിലിരുന്ന നോട്ടുകൾക്കൊപ്പം 25,000 രൂപയുടെ കള്ളനോട്ടുകളും കണ്ടെത്തി. ഷംനാദിനെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ വാളകം സ്വദേശി ശ്യാമാണ് നോട്ടടിയുടെ ബുദ്ധികേന്ദ്രമെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ദിവസം ഒരു ലക്ഷത്തിൽ അധികം രൂപയുടെ കള്ളനോട്ടുകളാണ് നിർമ്മിച്ചിരുന്നത്. പ്രതിഫലമായി ശ്യാമിന് ദിനംപ്രതി 5000 മുതൽ 10,000 രൂപ വരെ ലഭിക്കുമായിരുന്നു.
# ശ്യാം സെറ്റ് ചെയ്യും, പ്രിന്റർ ഷംനാദ്
ശ്യാം ലാപ്ടോപ്പിൽ സെറ്റ് ചെയ്തു കൊടുക്കുന്നതനുസരിച്ച് ഷംനാദ് നോട്ടുകൾ പ്രിന്റ് ചെയ്ത് ക്ലീറ്റസിനെ ഏൽപ്പിക്കും. ഇത് വിതരണം ചെയ്യാൻ രഞ്ജിത്തിന് കൈമാറും. രഞ്ജിത്താണ് ലേഖയ്ക്ക് കൈമാറിയിരുന്നത്. തിരക്കുള്ള സമയം നോക്കി ലേഖ ചാരുംമൂട്ടിലുള്ള കടകളിൽ പോയി ചെറിയതോതിൽ സാധനങ്ങൾ വാങ്ങി നോട്ട് മാറിയെടുക്കും. കടക്കാർക്ക് എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻതന്നെ ആ നോട്ട് തിരികെ വാങ്ങി ഒറിജിനൽ നോട്ട് നൽകും. ഷംനാദിന് ഒമ്പതാം ക്ലാസ് വിദ്യാഭ്യാസവും ശ്യാമിന് പത്താം ക്ലാസുമാണ് യോഗ്യത. ശ്യാമിന് പ്രിന്റിംഗ് പ്രസിൽ ജോലി ചെയ്തു പരിചയമുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു. സി.ഐ പി. ശ്രീജിത്ത്, എസ്.ഐ നീതിഷ്, ജൂനിയർ എസ്.ഐ ദീപു പിള്ള, എസ്.ഐ രാജേന്ദ്രൻ, എ.എസ്.ഐമാരായ പുഷ്പ ശോഭനൻ, ബിന്ദു രാജ്, സി.പി.ഒമാരായ പ്രവീൺ, രഞ്ജിത്ത്, അരുൺ, വിഷ്ണു, ബിജു, കൃഷ്ണകുമാർ, പ്രസന്ന, ശ്രീകല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.