shanad-
ഷംനാദ്

ചാരുംമൂട്. ചാരുംമൂട്ടിലെ കള്ളനോട്ട് കേസിൽ കൂടുതൽ പേർ അറസ്റ്റികാകുമെന്ന് സൂചന. ഇടുക്കി കട്ടപ്പനയിൽ നിന്ന് ഇന്നലെ ഒരു പ്രതി കൂടി പിടിയിലായിട്ടുണ്ടെന്നാണ് വിവരം. പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. കേസിൽ സിനിമ,സീരിയൽ നടൻ ഉൾപ്പെടെ അഞ്ചുപേർ നേരത്തേ പിടിയിലായിരുന്നു. തിരുവനന്തപുരം തൈക്കാട് ഫലഹ് നാസ വീട്ടിൽ നിന്നു നേമം കാരയ്ക്കാമണ്ഡപം സാഹിത് വീട്ടിൽ താമസിക്കുന്ന സീരി​യൽ നടൻ ഷംനാദ് (ശ്യാം ആറ്റി​ങ്ങൽ- 40), കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത്ത് (49), കല്ലട സ്വദേശിയും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കൊല്ലം ഈസ്റ്റ് കല്ലട ഷാജി ഭവനത്തി​ൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർ കാരായ്മ അക്ഷയ നിവാസിൽ ലേഖ (48) എന്നി​വരാണ് പിടിയിലായത്. ഇവർ റിമാൻഡിലാണ്. ചാരുംമൂട്ടിലെ സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാനെത്തി​യ ലേഖയുടെ കൈയി​ൽ നിന്നു ലഭിച്ച 500ന്റെ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. നൂറനാട് സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഇനി ശരിക്കും ജയിൽ പുള്ളി !

ചാരുംമൂട് : സിനിമയിലും സീരിയലിലും ജയിൽ പുള്ളിയായും പൊലീസുമായി അഭിനയിച്ച ഷംനാദ് ഇപ്പോൾ ശരിക്കും ജയിൽപുള്ളിയായി.

മലയാളത്തിൽ നിരവധി സീരിയലുകളിലും സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള ഷംനാദിന് അഭിനയം ഹരമായിരുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷംനാദിന് പെട്ടെന്ന് പണക്കാരനാകാനുള്ള മോഹമാണ് കള്ളനോട്ട് നിർമ്മാണത്തിലേക്ക് തിരിയാൻ പ്രേരകമായത്.