ആലപ്പുഴ : സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ പത്തുവയസ്സുകാരി നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി കേന്ദ്ര കായികമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കത്ത് നൽകി.
നിദ അടക്കമുള്ള കേരളതാരങ്ങൾ കോടതി ഉത്തരവുമായി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിട്ടും ഭക്ഷണവും താമസവും ഒരുക്കുന്നതിൽ ദേശീയ കായിക ഫെഡറേഷൻ ഗുരുതരമായ അലംഭാവമാണ് കാട്ടിയത്. സാങ്കേതികത്വം ചൂണ്ടിക്കാട്ടി സൗകര്യങ്ങൾ നിഷേധിച്ച ദേശീയ ഫെഡറേഷൻ അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണ്. ദേശീയ കായിക ഫെഡറേഷന്റെ ഭാരവാഹികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിന് അയച്ച കത്തിൽ കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
ആശുപത്രിയിലേക്ക് നടന്നെത്തിയ നിദ പൊടുന്നനെ മരിക്കാൻ ഇടയായ സാഹചര്യവും ദുരൂഹമാണ്. ആശുപത്രി അധികൃതരുടെ ഭാഗത്ത് ചികിത്സാപിഴവുണ്ടായോ എന്ന് പരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
നാഗ്പൂർ എസ്.പിയെ ഫോണിൽ വിളിച്ച് വിശദാംശങ്ങൾ അന്വേഷിച്ച കെ.സി.വേണുഗോപാൽ നിദാ ഫാത്തിമയുടെ കുടുംബത്തിനാവശ്യമായ എല്ലാ സഹായവും നൽകുമെന്നും വ്യക്തമാക്കി.