ചാരുംമൂട്: ഓണാട്ടുകരയുടെ കാർഷിക തനിമ വിളിച്ചോതുന്ന, 13-ാമത് ഓണാട്ടുകര കാർഷികോത്സവം

27 മുതൽ 31 വരെ ചാരുംമൂട് ടൗൺ മസ്ജിദിനു സമീപത്തെ ഓണാട്ടുകര ഗ്രൗണ്ടിൽ നടക്കും. 60ഓളം സ്റ്റാളുകളാണ് സജ്ജമാകുന്നതെന്ന് സ്വാഗത സംഘം ചെയർമാൻ എം.എസ്. അരുൺകുമാർ എം.എൽ.എ പറഞ്ഞു. കാർഷിക മത്സരം, വിപണനം, സംവാദം, കർഷക കുടുംബമേള, നാടൻ ഭക്ഷ്യമേള, വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം, കന്നുകാലി പ്രദർശനം എന്നിവ കാർഷികോത്സവത്തിന്റെ ഭാഗമാകും.

27ന് വൈകിട്ട് 4 ന് മന്ത്രി പി. പ്രസാദ് കാർഷികോത്സവം ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്യും. സ്റ്റാൾ ഉദ്ഘാടനവും ഓണാട്ടുകര പുട്ടുപൊടി പുറത്തിറക്കലും നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ നിർവഹിക്കും. 6.30 ന് ഗാനമേള. 28ന് രാവിലെ 10ന് കാർഷിക സംവാദം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അദ്ധ്യക്ഷത വഹിക്കും. ഡോ.പി.മുരളീധരൻ വിഷയാവതരണം നടത്തും. 2.30ന് കാർഷിക ക്വിസ്, 6.30ന് തിരുവാതിര. 7ന് കഥാപ്രസംഗം. 29ന് രാവിലെ 10ന് കുടുംബ കർഷക സംഗമം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. 6.30 ന് ലഘുനാടകം, 7ന് കാവ്യസന്ധ്യ, 30 ന് രാവിലെ 10 ന് ഭക്ഷ്യമേള മുൻ എം.പി സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി അദ്ധ്യക്ഷത വഹിക്കും. 2.30 ന് കാർഷിക ക്വിസ്, 6.30ന് കെ.പി.എ.സിയുടെ നാടകം- അപരാജിതൻ.

31ന് വൈകിട്ട് 3 ന് മന്ത്രി കെ.എൻ. ബാലഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സമ്മാനദാനം നടത്തും. കാർഷികോത്സവ സഹചാരി എ.എം. ജമാലുദീൻ സാഹിബിനെ ചടങ്ങിൽ ആദരിക്കും. 6.30ന് ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സംഗീത സദസോടെ സമാപനം.