
ഹരിപ്പാട്: കൂട്ടുകാരുമായി നീന്തുന്നതിനിടയിൽ കായലിൽ കാണാതായ എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തു. തൃക്കുന്നപ്പുഴ കിഴക്കേകര ഷഹീം മൻസിൽ (കൊന്നപ്പറമ്പ് വടക്കേതിൽ) ഹാരിസ് - ജസ്നി ദമ്പതികളുടെ മകനും ചെങ്ങന്നൂർ പ്രോവിഡൻസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ ഹാനി ഹാരിസിന്റെ (ഇജാസ്-18) മൃതദേഹമാണ് ഇന്നലെ രാവിലെ പത്തു മണിയോടെ ഹരിപ്പാട് ഫയർ ആൻഡ് റെസ്ക്യു ടീം നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് കൊല്ലം- ആലപ്പുഴ ജലപാതയിൽ തൃക്കുന്നപ്പുഴ ചീപ്പിനു തെക്ക് വശത്ത് കായലിൽ നീന്തുന്നതിനിടയിൽ ഹാനിയെ കാണാതായത് . തൃക്കുന്നപ്പുഴ ജുമാ മസ്ജിദിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം കബറടക്കി. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹന ഹാരിസ് ഏക സഹോദരിയാണ്.