rajeev-chandrasekhar

ന്യൂഡൽഹി:ഇന്റർനെറ്റിന്റെ ഭാവി സംബന്ധിച്ച നയരൂപീകരണത്തിന് ഇന്ത്യയ്ക്ക് മറ്റേതെങ്കിലും രാജ്യത്തെയോ ആഗോള സമ്പ്രദായങ്ങളെയോ പിന്തുടരേണ്ടതില്ലെന്ന് കേന്ദ്ര നൈപുണ്യ വികസന- സംരംഭകത്വ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യൂറോപ്യൻ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ അഥവാ ജിഡിപിആർ ആണ് ഇന്റർനെറ്റ് ഭരണത്തിനുള്ള സുവർണ്ണ അളവുകോലായി കണക്കാക്കപ്പെടുന്നത്. എന്നാൽ ഞങ്ങൾ അതിനോട് യോജിക്കുന്നില്ല. 820 ദശലക്ഷത്തിലധികം ഇന്റർനെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയിൽ തങ്ങൾക്ക് ഏതുതരം ഇന്റർനെറ്റ് വേണമെന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് ഞങ്ങളുടേതായ മാർഗവും അർഹതയുമുണ്ട്. അതിനായി നമുക്ക് നമ്മുടേതായ പന്ഥാവ് നിർണ്ണയിക്കുകയും അനുയോജ്യമായ ഒരു ചട്ടക്കൂട് നിർമ്മിക്കുകയും ചെയ്യാം. ദുബായിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറം സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പൗരന്മാരുടെ ഡിജിറ്റൽ അവകാശങ്ങൾ സംരക്ഷിക്കുന്നത് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. എന്നാൽ ഇന്ത്യയും ഇതര രാജ്യങ്ങളുമായുള്ള പങ്കാളിത്തങ്ങളെയും നിലനിന്നുപോരുന്ന ബന്ധങ്ങളെയും ഇത് ഒരുതരത്തിലും ബാധിക്കാനോ മന്ദഗതിയിലാക്കാനോ പാടില്ലെന്നും ഇപ്പോൾ പൊതുജനാഭിപ്രായത്തിനായി തുറന്നു നൽകിയിരിക്കുന്ന ഡിജിറ്റൽ സ്വകാര്യ വ്യക്തിവിവര സംരക്ഷണ ബില്ലിനെക്കുറിച്ച് സൂചിപ്പിക്കവെ മന്ത്രി പറഞ്ഞു, സർക്കാർ ഇന്റർനെറ്റിനെ ശക്തമായി നിയന്ത്രിക്കില്ലെന്നും എന്നാൽ തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് എന്ന അടിസ്‌ഥാന തത്വത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.