പെരുമ്പാവൂർ: കീഴില്ലം ത്രിവേണിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. വെള്ളിയാഴ്ച രാത്രി 10.30 ടെയാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സിന്റെ പതിനേഴ് യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ച് ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് തീയണക്കാനായത്. വൈദ്യുതിബന്ധം തകരാറിലായത് തീയണക്കാൻ ബുദ്ധിമുട്ടുണ്ടാക്കി. ഫയർഫോഴ്‌സ് ജില്ലാ ഓഫീസർ കെ. ഹരികുമാർ , പെരുമ്പാവൂർ ഓഫീസർ ടി.കെ. സുരേഷ്, മറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 80 ഓളം ജീവനക്കാരാണ് തീയണക്കാൻ നേതൃത്വം നൽകിയത്. പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, കല്ലൂർക്കാട്, തൃപ്പുണിത്തുറ, ഗാന്ധിനഗർ, പട്ടിമറ്റം, ആലുവ, അങ്കമാലി, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയത്.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമികനിഗമനം.
പെരുമ്പാവൂർ സ്വദേശി കാനാമ്പുറം ഷമീറിന്റെ ഉടമസ്ഥതയിലുള്ള ഇന്റസ് കമ്പനിക്കാണ് തീ പിടിച്ചത്. കമ്പനിയിലെ വിനീർ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ കത്തിനശിച്ചു. കമ്പനിക്കകത്ത് തൊഴിലാളികൾ ഉണ്ടാകാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. സമീപത്തെ കമ്പനികൾക്ക് തീപിടിക്കാതെ ഫയർഫോഴ്‌സ് സംഘം മുൻ കരുതൽ എടുത്തിരുന്നു.