jobin
ജോബിൻ മൈക്കിൾ

നെടുമ്പാശേരി: വ്യാജവിസനൽകി സ്‌പെയിനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടത്തുന്ന രണ്ടംഗ സംഘം പിടിയിൽ. കാസർകോട് ആലക്കോട് കുന്നേൽവീട്ടിൽ ജോബിൻ മൈക്കിൾ (35), പാലക്കാട് കിനാവല്ലൂർ മടമ്പത്ത് വീട്ടിൽ പൃഥ്വിരാജ്കുമാർ (47) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.

crime
പൃഥ്വിരാജ് കുമാർ

പ്രതികൾ നൽകിയ വ്യാജവിസയുമായി യാത്രചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂർ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിൻ ബാബു എന്നിവരെ സ്‌പെയിൻ അധികൃതർ തടഞ്ഞുവച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ഇതേത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവരെ ഇമിഗ്രേഷൻ വിഭാഗം പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചാണ് മനുഷ്യക്കടത്തിലെ ഏജന്റുമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് ഇരയായ പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർ ആറ് ലക്ഷത്തോളം രൂപ സംഘത്തിന് നൽകിയാണ് ഷെങ്കൻ വിസ സംഘടിപ്പിച്ചത്. വിസ വ്യാജമായിരുന്നു.

യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് ജോലിക്കായി വിസ ലഭിക്കുന്നതിന് മതിയായ വിദ്യാഭ്യാസ യോഗ്യതയും നടപടിക്രമങ്ങളും ആവശ്യമാണ്. വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് പൊതുവേ യൂറോപ്പിൽ വർക്ക് വിസ ലഭിക്കുവാൻ ബുദ്ധിമുട്ടാണ്. വിദ്യാഭ്യാസ യോഗ്യതകളിൽ കുറവുള്ള ആളുകൾക്ക് വ്യാജവിസ സംഘടിപ്പിച്ചുനൽകി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി വിടുകയാണ് സംഘം ചെയ്യുന്നത്.

ജോബിൻ മൈക്കിളിനെ കാസർകോടുനിന്നും പൃഥ്വിരാജിനെ പാലക്കാട് നിന്നുമാണ് അറസ്റ്റുചെയ്തത്. ഡിവൈ.എസ്.പി ആർ. രാജീവ്, എസ്.ഐ ടി.എം. സൂഫി, എ.എസ്.ഐമാരായ ജോർജ് ആന്റണി, എ.എ. രവിക്കുട്ടൻ, ടി.കെ. വർഗീസ്, ടി.എ. ജലീൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. വ്യാജവിസകൾ നൽകുന്ന ഏജന്റുമാർക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ചതിയിൽപ്പെടരുതെന്നും ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാർ അറിയിച്ചു.