കൊച്ചി: എറണാകുളം നഗരത്തിൽ രണ്ടിടത്ത് സജ്ജീകരിച്ച ഇ.എസ്.ഐ ഡിസ്പെൻസറികൾ ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചേക്കും. ഇ.എസ്.ഐ ആശുപത്രി വളപ്പിൽ ഡിസ്പെസറികൾ പാടില്ലെന്ന കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്നാണ് നോർത്തിലെ ഇ.എസ്.ഐ ആശുപത്രി വളപ്പിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രണ്ട് ഡിസ്പെൻസറികൾ മാറ്റാൻ തീരുമാനിച്ചത്.

ആദ്യത്തെ ഡിസ്പെൻസറി കെ.പി.സി.സി ജംഗ്ഷനിലെ കെട്ടിടത്തിലേക്കും രണ്ടാമത്തേത് വൈറ്റില ചളിക്കവട്ടത്തേക്കും ആഗസ്റ്റിൽ മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇതിനാവശ്യമായ ഫണ്ട് അനുവദിക്കാത്തതിനാൽ ആശുപത്രികളുടെ പ്രവർത്തനം വൈകുകയായിരുന്നു. പിന്നീട് ഇത് ഒക്ടോബറിൽ തുടങ്ങുമെന്ന് അറിയിച്ചു. അതും നടപ്പായില്ല. ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെന്നും ഉടൻ തന്നെ കൈമാറുമെന്നുമാണ് വിവരം. അങ്ങനെവന്നാൽ ജനുവരി ആദ്യവാരം ഡിസ്‌പെൻസറികൾ പ്രവർത്തനം ആരംഭിക്കും. രണ്ട് ഡിസ്പെൻസറികളിലും ഇ.സി.ജി ഉൾപ്പെടെ സംവിധാനങ്ങൾ ഉണ്ടാകും.

1.

കെ.പി.സി.സി ജംഗ്ഷനിൽ പഴയ ശുശ്രൂഷ നഴ്‌സിംഗ് ഹോം കെട്ടിടത്തിലെ ഒന്നാം നമ്പർ ഡിസ്‌പെൻസറി നവീകരണ ജോലികൾ പൂർത്തിയാക്കി ഇ.എസ്.ഐ കോർപ്പറേഷന് കൈമാറിയിട്ടുള്ളതാണ്.

അലോപ്പതി, ആയുർവേദം, ഹോമിയോ ചികിത്സകൾ ഇവിടെയുണ്ട്. നാല് അലോപ്പതി ഡോക്ടർമാരും ഒരു ആയുർവേദ ഡോക്ടറും ഒരു ഹോമിയോ ഡോക്ടറും ഉൾപ്പെടെ 24 ജീവനക്കാരുണ്ടാകും.

2.

രണ്ടാമത്തെ ഡിസ്‌പെൻസറി ചളിക്കവട്ടത്താണ്.
ഇതിന്റെയും നവീകരണ ജോലികൾ പൂർത്തിയായിരുന്നു. അലോപ്പതി ചികിത്സ മാത്രമാണ് ഇവിടെ. നാല് ഡോക്ടർമാർ ഉൾപ്പെടെ 18 ജീവനക്കാരുടെ സേവനം ലഭിക്കും. വൈറ്റില മുതൽ ഇടപ്പള്ളി വരെയുള്ള മേഖലകളിലെ അംഗങ്ങൾക്ക് ചളിക്കവട്ടത്തെ ഇ.എസ്.ഐ മന്ദിരത്തിൽ ചികിത്സതേടാം.