കൊച്ചി: വാങ്ങിയകാലംമുതൽ തയ്യൽ മെഷീൻ തകരാറിലാകുകയും പിന്നീട് ഉപയോഗശൂന്യമാകുകയും ചെയ്താൽ അത് നിർമ്മാണ വൈകല്യമായി അനുമാനിക്കാമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി . ഇതിന്റെ വില പലിശസഹിതം ഉപഭോക്താവിന് തിരിച്ചുനൽകാൻ എതിർകക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി. 16,631 രൂപയായിരുന്നു മെഷീന്റെ വില. ഈ തുകയും 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപകോടതി ചെലവും ഉൾപ്പെടെ 46,631 രൂപ ഒരു മാസത്തിനകം നൽകണമെന്നാണ് ഡി.ബി.ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ , ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.
പെരുമ്പാവൂർ സ്വദേശിയായ അനീഷ് എം.ഡി ഉഷ ഇന്റർനാഷണലിനെതിരേ നൽകിയ പരാതിയിലാണ് വിധി.
മെഷീൻ വാങ്ങിയതുമുതൽ പ്രശ്നങ്ങൾ കണ്ടുതുടങ്ങി. പലതവണ പരാതിപ്പെട്ടുവെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല.
വാറന്റി കാലയളവിനുള്ളിൽത്തന്നെ തകരാറിലാകുകയും തുടർച്ചയായി റിപ്പയറിംഗ് വേണ്ടിവരികയുംചെയ്ത സാഹചര്യത്തിൽ മെഷീന് നിർമ്മാണവൈകല്യമുണ്ടെന്ന് അനുമാനിക്കാമെന്ന് കമ്മിഷൻ വിലയിരുത്തി.