
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടെന്നു വ്യക്തമാക്കി ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തു നൽകിയ ഹർജി ഹൈക്കോടതി ജനുവരി 16നു പരിഗണിക്കാൻ മാറ്റി. ഹർജിക്കാരന് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധിയും ജസ്റ്റിസ് അനു ശിവരാമൻ നീട്ടിയിട്ടുണ്ട്. സമരം നടത്തുന്ന അതിരൂപതാ സംരക്ഷണ സമിതി, അൽമായ മുന്നേറ്റം തുടങ്ങിയവരിൽ നിന്ന് ഭീഷണിയുണ്ടെന്നാണ് ഹർജിയിലെ ആരോപണം. ബിഷപ്പ് ഹൗസിനു സമീപത്തെ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയ്ക്കും ഉൾപ്പെടുന്ന മേഖലയിൽ ക്രമസമാധാനം ഉറപ്പാക്കണമെന്ന് മറ്റൊരു ഹർജിയിൽ സിംഗിൾബെഞ്ച് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.