കൊച്ചി: നവോത്ഥാന കേരളത്തിന് വഴികാട്ടിയായത് ശ്രീനാരായണ ഗുരുവിന്റെ നിത്യനൂതനമായ ആത്മീയ ദർശനമാണെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. എറണാകുളം ബി.ടി.എച്ച് ഹാളിൽ കേരളകൗമുദി 111-ാം വാർഷികത്തിന്റെയും കേരളകൗമുദി 'സ്കൂഗിൾ' വിദ്യാഭ്യാസ പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളകൗമുദി എക്കാലത്തും വ്യത്യസ്തതയുടെ അച്ചുകൂടമാണ്. ഇപ്പോൾ തുടക്കം കുറിച്ച സ്കൂഗിളിന്റെ കാര്യത്തിലും ആ വ്യത്യസ്തത പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദിയുടെ 111-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ 111 വ്യവസായ സംരംഭകരെ പരിചയപ്പെടുത്തുന്ന 'സംരംഭകർക്കൊപ്പം കേരളകൗമുദി', സുരക്ഷിതമായ ഭക്ഷണസംസ്കാരം വളർത്തിയെടുക്കാ സഹായിക്കുന്ന 'ഹെൽത്തി കിച്ചൺ 2' എന്നീ പുസ്തകങ്ങളുടെ കവർ പ്രകാശനവും പി.എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു.
ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ സ്വാഗതവും ബ്യൂറോ ചീഫ് ടി.കെ. സുനിൽ കുമാർ നന്ദിയും പറഞ്ഞു.
രാജേശ്വരി ഗ്രൂപ്പ് എം.ഡി. വി.എസ്. രാമകൃഷ്ണൻ, മഹാരാജാ ശിവാനന്ദൻ, ആലുവ റോയൽ ഫുഡ്സ് ചെയർമാൻ ടി.സി. റഫീക്ക്, ഐ.ടി. സംരംഭകരായ ടാൽറോപ്പിന്റെ സി.എം.ഒ അജീഷ് സതീശൻ, പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂൾ മാനേജർ സജി ഏലിയാസ്, കൊച്ചിൻ ബേക്കറി ഉടമ എം.പി. രമേഷ് എന്നിവരെ കേരളകൗമുദിക്കുവേണ്ടി ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉപഹാരം നൽകി ആദരിച്ചു.