ആലുവ: നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന രണ്ട് പേരെ കാപ്പ ചുമത്തി റൂറൽ ജില്ലയിൽ നിന്ന് നാടുകടത്തി. നോർത്ത് പറവൂർ താണിപ്പാടം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ മുക്താർ (29), താണിപ്പാടം തോപ്പിൽപ്പറമ്പിൽ വീട്ടിൽ നാദിർഷ (33) എന്നിവരെയാണ് ആറ് മാസത്തേക്ക് നാടുകടത്തിയത്.
ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നോർത്ത് പറവൂർ, ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണിവർ. മാവിൻചോട് മുബാറക്ക് വധക്കേസിലെ ഒന്നാം പ്രതിയായ റംഷാദിനെ കഴിഞ്ഞ ആഗസ്റ്റ് അവസാനം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും. ഈ കേസിലെ മറ്റൊരു പ്രതിയായ സജാദിനെ ഈ മാസം ആദ്യം ഒരു വർഷത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ കാപ്പ ചുമത്തി 44 പേരെ നാട് കടത്തി. 64 പേരെ ജയിലിലടച്ചു.
.