തൊടുപുഴ: സംസ്ഥാന കായികമേളയിൽ ജില്ലയിൽ നിന്നുള്ള ഭൂരിഭാഗം വിദ്യാർത്ഥികളും പങ്കെടുക്കുന്നത് കായികാദ്ധ്യാപകരുടെ പരിശീലനമില്ലാതെ. പല സ്‌കൂളുകളിലും കായിക അദ്ധ്യാപകരില്ലാത്തതാണ് പ്രശ്നം. ജില്ലയിലെ 496 സ്‌കൂളുകളിൽ 51 എയ്ഡഡ് സ്‌കൂളുകളിലും 16 സർക്കാർ സ്‌കൂളുകളിലും മാത്രമാണ് കായിക അദ്ധ്യാപകരുള്ളത്. തൊടുപുഴ ഉപജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ പോലും കായിക അദ്ധ്യാപകരില്ല. കട്ടപ്പന ഉപജില്ലയിൽ രണ്ട് പേരും അറക്കുളത്ത് ഒരാളും മൂന്നാറിൽ മൂന്ന് പേരുമാണ് സർക്കാർ സ്‌കൂളുകളിൽ കായിക അദ്ധ്യാപകരുടെ പ്രാതിനിധ്യം. ഭൂരിഭാഗം മാനേജ്‌മെന്റ് സ്‌കൂളിലും കായിക അദ്ധ്യാപകർ സ്‌കൂളിന് പുറത്താണ്. മലയോര മേഖലയിലെ ചില സ്‌കൂളിലെ കായിക പ്രതിഭകളായ കുട്ടികൾ പരിശീലനത്തിന് മറ്റ് സ്‌കൂളുകളിലെ അദ്ധ്യാപകരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ കായികവിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമാണെങ്കിലും അദ്ധ്യാപകരില്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട പഠനം നടക്കുന്നില്ല. യു.പി വിഭാഗത്തിൽ അഞ്ഞൂറ് കുട്ടികളും ഹൈസ്‌കൂളിൽ എട്ട്, ഒമ്പത് ക്ലാസുകളിലായി അഞ്ച് ഡിവിഷനുകളും ഉണ്ടെങ്കിലേ കായിക അധ്യാപകനെ നിയമിക്കാവൂ എന്നാണ് ചട്ടം. കുട്ടികളുടെ കുറവ് നേരിടുന്ന സ്‌കൂളുകളിൽ കായിക അദ്ധ്യാപകർക്ക് സ്ഥാനമില്ലാതെ പോകുന്നത് ഈ മാനദണ്ഡം മൂലമാണ്. യു.പി വിഭാഗത്തിലെ പരിധി മുന്നൂറായി കുറയ്ക്കണമെന്നും ഹൈസ്‌കൂളിൽ പത്താം ക്ലാസ് ഡിവിഷനുകൾ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ കായിക അദ്ധ്യാപകർ ചട്ടപ്പടി സമരം നടത്തുകയും അധികൃതർക്ക് നിവേദനം നൽകുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ജില്ലാ സ്‌കൂൾ കായികമേളയിൽ ഹൈറേഞ്ച് മേഖലയിലെ ചില സ്‌കൂളുകൾ ഒഴിച്ചാൽ മറ്റ് സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയതിന് പിന്നിൽ പരിശീലനത്തിന്റെ കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കായിക അദ്ധ്യാപകരെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തി ചിട്ടയായ പരിശീലനം നൽകിയാൽ ഇവരെ ഭാവി വാഗ്ദാനങ്ങളായി വളർത്തിയെടുക്കാനാകുമെങ്കിലും ഇതിനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല. നിലവിലെ ചട്ടപ്രകാരം കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി മാത്രമാണ് കായികാദ്ധ്യാപകരെ നിയമിക്കാനാകൂവെന്നാണ് അധികൃതരുടെ ന്യായം. സമഗ്ര ശിക്ഷ കേരള ദിവസ വേതനാടിസ്ഥാനത്തിൽ പ്രത്യേകം അധ്യാപകരെ നിയമിച്ച് ചില സ്‌കൂളുകളിൽ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

അടിസ്ഥാന സൗകര്യങ്ങളുമില്ല

കായിക മേഖലയിൽ പരിശീലനത്തിന് മറ്റ് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും സ്‌കൂൾതല മേളകളിലടക്കം വിദ്യാർത്ഥികളുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകളാണ് ഇക്കാര്യത്തിൽ ഏറെ പിന്നിൽ. ജില്ലയിലെ ഒരു സ്‌കൂളിലും സിന്തറ്റിക് ട്രാക് ഇല്ല. 200 മീറ്റർ ട്രാക് പോലും വിരിലിലെണ്ണാവുന്ന സ്‌കൂളുകളിൽ മാത്രമാണുള്ളത്. സ്‌പോർട്‌സ് ഹോസ്റ്റലുകളുടെ പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലാണ്. മൈതാനങ്ങൾ പോലുമില്ലാത്ത സ്‌കൂളുകളും ജില്ലയിൽ നിരവധിയാണ്. ഹൈജമ്പിനും പോൾവാട്ടിനുമുള്ള പരിശീലന സകര്യങ്ങളും പേരിന് മാത്രമാണ്.