കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.15 അടിയ്ക്ക് മുകളിലെത്തി. ജലനിരപ്പ് 140 അടി പിന്നിട്ടതോടെ ശനിയാഴ്ച തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ഇപ്പോൾ ജലനിരപ്പുയരാൻ കാരണമായത്. ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോൾ സെക്കൻഡിൽ 511 ഘനയടി വെള്ളമാണ് തമിഴ്‌നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്. 1261 ഘനയടി വെള്ളം ഈ സമയം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. നിലവിൽ റൂൾ ലെവൽ ഇല്ലാത്തതിനാൽ പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറിൽ സംഭരിക്കാനാകും. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തമിഴ്‌നാട് ഇതിന് തയ്യാറായിട്ടില്ല. പരമാവധി ജലം സംഭരിക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്നാണ് വിവരം. സ്പിൽവേ വഴി ജലം ഇടുക്കിയിലേക്ക് തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജില്ല കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം പെരിയാറിൽ വെള്ളപ്പൊക്ക മുന്നറിയിപ്പിനും മൂന്ന് അടി താഴെയാണ് നിലവിലെ ജലനിരപ്പ്.