തൊടുപുഴ: ഇടുക്കി കണ്ണമ്പടിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ആദിവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപ്പന നടത്തി എന്നാരോപിച്ച് സെപ്തംബർ 20നാണ് കണ്ണമ്പടി സ്വദേശി സരുൺ സജിയെ കിഴുകാനം വനം വകുപ്പ് ഫോറസ്റ്ററായിരുന്ന അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സരുൺ സജി, എസ്‌.സി എസ്ടി കമ്മീഷന് പരാതി നൽകി. കുമളിയിൽ നടന്ന സിറ്റിംഗിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ വി.എസ് മാവോജി പൊലീസിന് നിർദ്ദേശം നൽകി. ഇതേത്തുടർന്ന് 13 വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തിരുന്നു. കേസ് കെട്ടിച്ചമച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരവുമാണ് കേസെടുത്തത്. ഫോറസ്റ്റർ അനിൽകുമാറാണ് പ്രതിസ്ഥാനത്ത് ഒന്നാമതുള്ളത്. വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ അടക്കം സരുൺ സജിയുടെ കേസുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. തൊടുപുഴ മുട്ടത്തെ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ കോടതിയിലാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവർ കീഴടങ്ങിയത്. കേസിലെ 12, 13 എന്നീ പ്രതികളാണിവർ. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.