
തൊടുപുഴ: 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്ടർ വിജിലൻസ് പിടിയിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയർ കൺസൾട്ടന്റ് പാലക്കുഴ അർച്ചന ഭവനിൽ മായാരാജാണ് അറസ്റ്റിലായത്. ഗർഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതേട് സ്വദേശിയുടെ ഭാര്യയായ യുവതിക്ക് തുടർ ചികിത്സ നൽകുന്നതിനാണ് ഡോക്ടർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തിങ്കളാഴ്ചയാണ് ഗർഭപാത്രം നീക്കിയത്. ഡോക്ടറുടെ പാലക്കുഴയിലുള്ള വീട്ടിലെത്തിയാണ് ഇവർ ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയയ്ക്കുള്ള ഫീസെന്ന പേരിൽ 500 രൂപ ഇവരിൽ നിന്ന് വാങ്ങി. തുടർന്ന് 19ന് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കം ചെയ്തു. തുടർ ചികിത്സയ്ക്ക് 5000 രൂപ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.ഇന്നലെ വൈകിട്ട് വിജിലൻസ് നൽകിയ 3500രൂപ പരാതിക്കാരൻ ഡോക്ടറുടെ വീട്ടിൽ എത്തിച്ചു. ഇത് വാങ്ങുന്നതിനിടെയാണ് ഡോക്ടർ പിടിയിലായത്.