vishnu
വിഷ്ണു

തൊടുപുഴ: വീടിനകത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം തിരുവാതുക്കൽ വട്ടത്തറയിൽ വിഷ്ണു മനോഹരനെയാണ് (30) തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ജി. മഹേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവും വിധിച്ചു. 2017 ആഗസ്റ്റ് എട്ടിനാണ് പ്രതി താമസിക്കുന്ന വീടിനുള്ളിൽ നിന്ന് അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി. കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ്. സ്വാമിനാഥനും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇതേ ഓഫീസിലെ തന്നെ ഇൻസ്‌പെക്ടറായിരുന്ന എച്ച്. നൂറുദീൻ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.