തൊടുപുഴ: 13 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാനച്ഛന് 19 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. അടിവാട് സ്വദേശിയായ മധ്യവയസ്‌കനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി,​ വർഗീസ് ശിക്ഷിച്ചത്. മുരിക്കാശ്ശേരി പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള ചെമ്പകപ്പാറയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ രാത്രി കാലങ്ങളിൽ കുളിക്കാൻ കയറിയ സമയം രണ്ട് ദിവസങ്ങളിലായി രണ്ട് തവണ പ്രതി ലൈംഗിഗതിക്രമം നടത്തി എന്നാണ് കേസ്. വിവിധ വകുപ്പുകളിലായി 19 വർഷത്തെ ശിക്ഷ നൽകിയ കോടതി ഉയർന്ന ശിക്ഷയായ 5 വർഷം പ്രതി അനുഭവിച്ചാൽ മതിയെന്നും വ്യക്തമാക്കി. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും ഇരയായ പെൺകുട്ടിയുടെ പുനരധിവാസത്തിനായി 25,​000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോടും കോടതി നിർദ്ദേശിച്ചു. മുരിക്കാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയ കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചതും ശ്രദ്ധേയമാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.