ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി. എന്നാൽ ഡാം തുറക്കാതെ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടി. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഡാമിലെ ജലനിരപ്പ് 142 അടിയിലെത്തിയത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തതും തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. തുടർന്ന് രാവിലെ മുതൽ തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടി. സെക്കൻഡിൽ 1612 ഘനയടി ജലം ഡാമിലേക്ക് ഒഴുകിയെത്തുമ്പോൾ 1867 ഘനയടിയാണ് തമിഴ്‌നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. കനത്ത മഴ തുടർന്നാൽ മാത്രമേ സ്പിൽവേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് ജലമൊഴുക്കൂ. എന്നാൽ നിലവിലെ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇന്ന് മുതൽ മഴ കുറയും. നിലവിൽ റൂൾകർവ് ഇല്ലാത്തതിനാൽ ഈ ജലനിരപ്പ് പരമാവധി ദിവസം നിലനിറുത്താനാകും തമിഴ്‌നാടിന്റെ ശ്രമം. ജലനിരപ്പ് 142 അടിയിലെത്തിക്കാൻ കുറച്ച് ദിവസമായി തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 250 ഘനയടിയായി കുറച്ചിരുന്നു.