മറയൂർ: മറയൂർ സ്റ്റേറ്റ് ബാങ്ക് സി ഡി എം മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ച രണ്ടു പേർ പിടിയിൽ. മറയൂർ വാഗവുരൈ ബസാർ ഡിവിഷനിൽ കെ ഡി എച്ച് പി കമ്പനിയിലെ ഇലക്ട്രീഷ്യനായ കനിരാജ് (33), തമിഴ്‌നാട് ദിണ്ഡുക്കൽ മണലൂർ വില്ലേജ് സ്വദേശി രാംകുമാർ (46 ) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മറയൂർ ബ്രാഞ്ചിന് സമീപത്തുള്ള എ.ടി.എം മിഷ്യനിൽ ഡിസംബർ മാസത്തിൽ 500 രൂപയുടെ79 നോട്ടുകൾ നിക്ഷേപിച്ചത് ബാങ്ക് അധികൃതർ കണ്ടെത്തിയതിനെ തുടർന്ന് മറയൂർ പൊലീസിൽ പരാതി നല്കി. ഇടുക്കി പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം മൂന്നാർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചു.പൊലീസ് നടത്തിയ പരിശോധനകളിൽ കനിരാജാണ് കള്ളനോട്ടുകൾ മെഷിനിൽ നിക്ഷേപിച്ചതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി.കനിരാജനെ പൊലീസ് കസ്റ്റഡിയിലെത്തു.
കനി രാജന് കള്ളനോട്ടുകൾ നല്കിയ തമിഴ് നാട് ദിണ്ഡുക്കൽ ജില്ലയിൽ മണലൂർ വില്ലേജ് സ്വദേശി രാംകുമാറിനെ ദിണ്ഡുക്കൽ ബേഗംപൂർ ജംഗ്ഷനിൽ നിന്ന് തിങ്കളാഴ്ച അറസ്റ്റു ചെയ്തു. ഇയ്യാളിൽ നിന്നും 500 രൂപയുടെ 46 കള്ളനോട്ടുകളും കണ്ടെടുത്തു.
പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു. മറയൂർ ഇൻസ്‌പെക്ടർ റ്റി.സി. മുരുകൻ, എസ്.ഐമാരായ.പി.ജി.അശോക് കുമാർ, മുകേഷ്, ബോബി.എം.തോമസ്, സന്തോഷ്.എൻ.എസ്, അനുകുമാർ, സജു സൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.