
മുട്ടം: കാടും വള്ളിപ്പടർപ്പും പാഴ് മരങ്ങളുടെ ശിഖരങ്ങളും വെട്ടി മാറ്റി വഴിയോരങ്ങൾ വൃത്തിയാക്കുന്നതിന് മുട്ടം ഐ .എച്ച് ആർ.ഡി കോളേജിലെ എൻ.എസ് .എസ് വിദ്യാർത്ഥികളും തൊടുപുഴ പൊലീസും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിക്ക് തുടക്കമായി.മുട്ടം തൊടുപുഴ റൂട്ടിലാണ് പദ്ധതി നടപ്പിലാക്കുന്നത്.മുട്ടം വഴി തൊടുപുഴ, മൂലമറ്റം,ഹൈറേഞ്ച്,ഈരാറ്റപേട്ട, പാലാ മേഖലകളിലേക്ക് നിത്യവും അനേകം വാഹനങ്ങളാണ് കടന്ന് പോകുന്നത്.ശബരിമല സീസൺ ആരംഭിച്ചതോടെ വിദൂര ദേശങ്ങളിൽനിന്നുള്ള തീർത്ഥാടകരുടെ വാഹനങ്ങൾ രാപ്പകൽ വ്യത്യാസം ഇല്ലാതെ ഏറ്റവും കൂടുതലായി കടന്ന് പോകുന്നതും ഇത് വഴിയാണ് .എന്നാൽ ഈ റൂട്ടുകളിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും റോഡിലെ കാഴ്ച്ചകൾ മറയ്ക്കുന്ന രീതിയിലും സീബ്രാ ലൈനിലേക്ക് ഇറങ്ങിയും അപകടകരമായിട്ടാണ് കാടും വള്ളിപ്പടർപ്പും പാഴ് മരങ്ങളും വളർന്നിരിക്കുന്നത്.ഇതേ തുടർന്നാണ് എൻ.എസ്. എസ് യൂണിറ്റ് വിദ്യാർത്ഥികളും പൊലീസും ചേർന്ന് വഴിയോരങ്ങൾ വൃത്തിയാക്കൽ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ രാവിലെ 9.15 ന് മലങ്കര ഹില്ലി അക്വാ പ്ലാന്റിന് സമീപം തൊടുപുഴ ഡിവൈ.എസ് .പി എം .ആർ മധുബാബു നിർവ്വഹിച്ചു.മുട്ടം ഐ.എച്ച്.ആർ .ഡി കോളേജ് പ്രിൻസിപ്പൽ സിനി .കെ. സുലൈമാൻ, എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ പി.ഖാൻ,തൊടുപഴ പൊലീസ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും.