മറയൂർ: ഗുണമേന്മയിലും രുചിയിലും മുൻപന്തിയിൽ നിൽക്കുന്ന മൂന്നാർ മലനിരകളിലെ തേയിലയ്ക്കും മറയൂർ ശർക്കരയ്ക്കും പുറമെ കീഴാന്തൂരിലെ കാപ്പിക്കും പ്രിയമേറുന്നു. മലയോര മേഖലയായ ഇവിടെ വിളയുന്ന കാപ്പിക്ക് മേന്മ കൂടുതലാണെന്നതിനാൽ വിദേശ വിപണിയിൽ പ്രത്യേക ഇടം നേടിയിരിക്കുകയാണ് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്പിപൊടി. സ്വകാര്യ കമ്പനിയാണ് കർഷകരിൽ നിന്ന് കാപ്പിക്കുരു ശേഖരിച്ച് പൊടിയാക്കി ജർമനി, ക്യൂബ തുടങ്ങിയ വിദേശ രാജ്യങ്ങിലേക്ക് കയറ്റുമതി ചെയ്യുന്നത്. നിലവിൽ അഞ്ചുനാട്ടിലെ കാന്തല്ലൂർ, കീഴാന്തൂർ, കുളച്ചിവയൽ, വെട്ടുകാട് തുടങ്ങിയ ഗ്രാമങ്ങളിലാണ് കാപ്പി വ്യാപകമായി കൃഷി ചെയ്തിരിക്കുന്നത്. കാവേരി, സെലക്ഷൻ, അറബിക് എന്നീ ഇനം കാപ്പികളാണ് പ്രദേശത്ത് കൂടുതലായും കൃഷി ചെയ്യുന്നത്. പ്രദേശത്ത് സെപ്തംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് കൂടുതലായും വിളവെടുപ്പ് നടക്കുന്നത്. മലയോര മേഖലയായ ഇവിടെ വിളയുന്ന കാപ്പിയുടെ ഗുണമേന്മ മനസിലാക്കി മണ്ണാർക്കാട് സോഷ്യൽ സെർവീസ് സൊസൈറ്റി എന്ന സംരഭവും മികച്ച വില നൽകി വ്യാപകമായി കാപ്പിക്കുരു സംഭരിച്ച് വരുന്നുണ്ട്. കീഴാന്തൂരിലെ കാപ്പിക്ക് പുറമെ അഞ്ചുനാട്ടിലെ തന്നെ മറയൂർ ശർക്കര, ചന്ദനം, ശീതകാല പച്ചക്കറികൾ എന്നിവയും ഗുണ നിലവാരത്തിൽ മികച്ചതാണ്. കാപ്പി കർഷകർക്ക് ഒട്ടേറെ ആനുകൂല്യങ്ങളും ലഭിച്ചുവരുന്നതായി കർഷകർ പറഞ്ഞു.

ഒരു കിലോ കാപ്പിക്കുരുവിന് 50 രൂപ

മറ്റിടങ്ങളിലെ കാപ്പി കിലോയ്ക്ക് 2035 രൂപ വരെ വില ലഭിക്കുമ്പോൾ കീഴാന്തൂർ കാപ്പികുരു ഗുണനിലവാരം മികച്ചതായതിനാൽ ഒരു കിലോ പഴുത്ത കാപ്പികുരുവിന് 50 രൂപയാണ് ലഭിക്കുന്നത്. 30 മുതൽ 40 രൂപ വരെയാണ് കഴിഞ്ഞ വർഷം വരെ വില ലഭിച്ചിരുന്നത്. പഴം പറിച്ച് 24 മണിക്കൂറിനുള്ളിൽ പൾപ്പാക്കുന്ന കുരുക്കളിൽ നിന്നാണ് ഗുണമേന്മയേറിയ കാപ്പിപ്പൊടി ലഭിക്കുന്നത്.