തൊടുപുഴ: പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വീട്ടിൽ പഠനമുറി നിർമ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയുടെ പ്രയോജനം ഇനി 5,6 ക്ലാസിലെ കുട്ടികൾക്ക് കൂടി ലഭ്യമാകും. ഏഴു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളെയാണ് നേരത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇനി അഞ്ച്, ആറ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പഠനമുറി പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് അപേക്ഷിക്കാം. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവായതോടെയാണ് കൂടുതൽ കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് ഇടയാക്കിയത്. പദ്ധതിയുടെ ഭാഗമാകുന്ന പട്ടികജാതി വിഭാഗം കുടുംബങ്ങൾക്കു പഠനമുറി നിർമ്മിക്കുന്നതിനായി രണ്ട് ലക്ഷം രൂപ ലഭിക്കും. പഠനമുറികൾക്ക് 120 ചതുരശ്രയടി വിസ്തീർണം ഉണ്ടായിരിക്കണം എന്നാണ് നിർദേശം. എന്നാൽ വീടുകളിൽ സ്ഥല പരിമിതിയുള്ള സാഹചര്യങ്ങളിൽ 100 ചതുരശ്രയടി വിസ്തീർണത്തിൽ പഠനമുറി നിർമ്മിക്കാൻ അനുമതിയുണ്ട്. 15 വർഷം വരെ കാലപ്പഴക്കമുള്ള വീടുകൾക്ക് ആവശ്യമായ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ചുമതല പട്ടികജാതി വികസന വകുപ്പിലെ അക്രെഡിറ്റഡ് എൻജിനിയർമാർക്കാണ്. 15 വർഷത്തിന് മുകളിൽ കാലപ്പഴക്കമുള്ള വീടുകൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് അസി. എൻജിനിയറുടെ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പദ്ധതിയിലേക്കുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം രക്ഷകർത്താക്കൾക്ക് പട്ടികജാതി വികസന ഓഫീസർക്ക് നേരിട്ട് നൽകാം. ഇതിനായി വിദ്യാർത്ഥി ഓഫീസിലേക്ക് വരേണ്ടതില്ല.
മുൻഗണന മാനദണ്ഡം പുതുക്കി
ലഭ്യമാകുന്ന അപേക്ഷകളിൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, വീടിന്റെ വിസ്തീർണം കുറവുള്ള കുടുംബം, ഒന്നിലധികം പെൺകുട്ടികളുള്ള കുടുംബം, വിധവകൾ കുടുംബനാഥരായ കുടുംബങ്ങൾ, കിടപ്പുരോഗികളോ മാരകരോഗികളോ ഉള്ള കുടുംബങ്ങൾ, ഒന്നിലധികം വിദ്യാർത്ഥികളുള്ള കുടുംബം എന്നിങ്ങനെ മുൻഗണന മാനദണ്ഡം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.