
കണ്ണൂർ: ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിംഗ് സ്റ്റേഷനിൽ നിന്നു തന്നെ കയറിയില്ലെങ്കിൽ യാത്രക്കാർക്ക് റെയിൽവേയുടെ എട്ടിന്റെ പണി വരുന്നു. ഇത് നടപ്പിലായാൽ ടിക്കറ്റിൽ രേഖപ്പെടുത്തിയ സ്റ്റേഷനിൽ നിന്ന് സീറ്റിൽ യാത്രക്കാരൻ എത്തിയില്ലെങ്കിൽ ടിക്കറ്റ് റദ്ദാകും.
ടിക്കറ്റ് എടുക്കുമ്പോൾത്തന്നെ കയറുന്ന സ്റ്റേഷൻ അഥവാ ബോർഡിംഗ് സ്റ്റേഷൻ രേഖപ്പെടുത്താം. ടിക്കറ്റ് എടുത്തതിനുശേഷം കയറുന്ന സ്ഥലം മാറ്റണമെന്ന് തോന്നിയാലും പിന്നീട് മാറ്റാനും സാധിക്കും. ട്രെയിൻ പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പ് ഇത് ചെയ്യണം എന്നു മാത്രം.
കേരളത്തിൽ മാവേലി എക്‌സ്പ്രസ്, മലബാർ എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ് ഉൾപ്പെടെ എല്ലാ പ്രധാന ട്രെയിനുകളിലും ടിക്കറ്റ് പരിശോധകരുടെ കൈയിൽ ചാർട്ടിനുപകരം ടാബ് വന്നുകഴിഞ്ഞു .ഇത്രകാലവും മാനുഷിക പരിഗണന വച്ച് റെയിൽവേയുടെ ടിക്കറ്റ് എക്‌സാമിനർമാർ ഇത്തരം യാത്രക്കാർക്ക് നൽകിയിരുന്ന അവസരം ഇല്ലാതാകുകയാണ് .
ചാർട്ടില്ല, എച്ച്.എച്ച്.ടി
ടിക്കറ്റ് ചാർട്ടിനുപകരം ഹാൻഡ് ഹെൽഡ് ടെർമിനൽ (എച്ച്.എച്ച്.ടി.) സംവിധാനം നിലവിൽ വന്നതോടെയാണ് ഈ സുപ്രധാന മാറ്റം വരുന്നത്. പരമ്പരാഗതമായ പേപ്പർ ചാർട്ടിനു പകരം ടി.ടി.ഇമാരുടെ കൈയിൽ ഇപ്പോൾ ടാബുകളാണുള്ളത്.
ട്രെയിൻ പുറപ്പെട്ടാലും സീറ്റ് ഒഴിവുണ്ടെങ്കിൽ ടിക്കറ്റ് പരിശോധകർക്ക് അടുത്ത ചാർട്ടിംഗ് സ്റ്റേഷൻ വരെ ഇനി കാത്തു നിൽക്കേണ്ടി വരില്ല. ഒഴിവുള്ള സീറ്റുകൾ അപ്പോൾത്തന്നെ ആർ.എ.സിയിലോ വെയിറ്റിംഗ് ലിസ്റ്റിലോ ഉള്ള യാത്രക്കാരന് സീറ്റ് നൽകാൻ കഴിയും.
മാനുഷിക പരിഗണന ഇല്ല
ചാർട്ട് പ്രകാരം ബർത്ത്, സീറ്റിൽ ആളെത്തിയില്ലെങ്കിൽ അടുത്ത സ്റ്റേഷൻ തൊട്ട് അത് റദ്ദാക്കണമെന്ന് തന്നെയാണ് നിയമം. എന്നാൽ മാനുഷിക പരിഗണന വച്ച് ടി.ടി.ഇമാർ രണ്ടിലധികം സ്റ്റേഷൻവരെ കാത്തുനിൽക്കുക പതിവായിരുന്നു ഇത്ര കാലവും. എന്നാൽ ഈ പരിഗണന പുതിയ സാങ്കേതിക വിദ്യയായ ഹാൻഡ് ഹെൽഡ് ടെർമിനൽ സംവിധാനത്തിൽ കിട്ടില്ല. അതായത് ടിക്കറ്റിൽ രേഖപ്പെടുത്തിയ ബോർഡിംഗ് സ്റ്റേഷനിൽ നിന്നും യാത്രികൻ കയറി ഇല്ലെങ്കിൽ അടുത്ത സ്റ്റേഷൻ തൊട്ട് അർഹരായ ആർ.എ.സി.,വെയിറ്റിങ് ലിസ്റ്റുകാർക്ക് ഓട്ടോമാറ്റിക്ക് ആയി ആ സീറ്റ് ലഭിക്കും.
ഹാൻഡ് ഹെൽഡ് ടെർമിനൽ സംവിധാനത്തിന് മേന്മ ഏറെയുണ്ട്. ഇത്രകാലവും സീറ്റ് ഒഴിവുണ്ടോ എന്നത് അറിയണം എങ്കിൽ ടിക്കറ്റ് പരിശോധകർക്ക് അടുത്ത ചാർട്ടിങ് സ്റ്റേഷൻ വരെ കാത്തുനിൽക്കേണ്ടി വന്നിരുന്നു. എന്നാൽ എച്ച്.എച്ച്.ടി വന്നതോടെ ഇതിന് പരിഹാരമായി. ഒഴിവുള്ള സീറ്റ് വിവരം ടാബിൽ രേഖപ്പെടുത്തും.