കാസർകോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടുത്തി 27 ഗ്രാം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒന്നാം പ്രതിയെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൾഖാദറിനെ(34)യാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.

കേസിലെ മൂന്നാംപ്രതിയായ മാന്യയിലെ കെ. അബ്ദുൾ ഹർഷാദിനെ വിട്ടയച്ചു. ഹർഷാദിനെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. രണ്ടാം പ്രതിയായ സുള്ള്യ അജ്ജാവരയിലെ അബ്ദുൽ അസീസ്(34) പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനാൽ വിചാരണയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. ഇയാളുടെ കേസ് പിന്നീട് പരിഗണിക്കും. നാലാം പ്രതിയായ പട്ള കുതിരപ്പാടിയിലെ അബ്ദുൽ അസീസ് എന്ന ബാവ അസീസിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.

2018 ജനുവരി 17നാണ് ചെക്കിപ്പള്ളത്തെ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന സുബൈദ കൊലചെയ്യപ്പെട്ടത്. സ്ഥലം നോക്കാനെന്ന വ്യാജേന സുബൈദയുടെ വീട്ടിലെത്തിയ പ്രതികൾ കുടിവെള്ളം ആവശ്യപ്പെട്ടിരുന്നു.സുബൈദ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോകുന്നതിനിടെ പ്രതികൾ റബ്ബർ കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കലർത്തിയ കറുത്ത തുണി കൊണ്ട് മുഖത്ത് അമർത്തി ബോധം കെടുത്തിയ ശേഷം കൈയും കാലും കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 27 ഗ്രാം വരുന്ന വളകളും മാലയും കമ്മലും കവർന്ന ശേഷം സംഘം കടന്നുകളയുകയായിരുന്നു.

രണ്ടാഴ്ചക്കുള്ളിൽ അറസ്റ്റ്,

1500 പേജ് കുറ്റപത്രം

കൊലപാതകം നടന്ന് രണ്ടാഴ്ചക്കുള്ളിൽ തന്നെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും തെളിവുകളെല്ലാം ശേഖരിക്കുകയും ചെയ്തിരുന്നു. മറ്റ് മൂന്ന് പ്രതികളെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോൾ ഹർഷാദ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ .ജി സൈമൺ, എ.എസ്.പി വിശ്വനാഥൻ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ ദാമോദരൻ, കാസർകോട് ഡിവൈ.എസ്.പി കെ സുകുമാരൻ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അസൈനാർ, ബേക്കൽ സി.ഐ വിശ്വംഭരൻ, സി.ഐ സി. കെ സുനിൽകുമാർ, അബ്ദുൾ റഹിം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുബൈദ വധക്കേസിന് തുമ്പുണ്ടാക്കാൻ കഴിഞ്ഞത്. പിന്നീട് സി.ഐ വി.കെ വിശ്വംഭരനാണ് അന്വേഷണം പൂർത്തിയാക്കി ഹൊസ്ദുർഗ് കോടതിയിൽ 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നത്. 48 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ. ദിനേശ്കുമാറും പ്രതികൾക്ക് വേണ്ടി മാധവൻ മലാങ്കാട്, എ.ജി നായർ എന്നിവരും ഹാജരായി.