cm
ചേരിക്കൽകോട്ടം പാലം പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

പെരളശേരി: വികസന പ്രവർത്തനങ്ങളെ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് എതിർക്കുന്നവരുടെ കൂടെ നിൽക്കാൻ നാടിന്റെ ഭാവിയും നാട്ടുകാരുടെ താൽപര്യവും ശ്രദ്ധിക്കുന്ന ഒരു സർക്കാറിന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന ചേരിക്കൽകോട്ടം പാലം പ്രവൃത്തി ഉദ്ഘാടനം കോട്ടത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുപത്തി അയ്യായിരം കോടി രൂപയുടെ വികസന പ്രവൃത്തികളാണ് കിഫ്ബി വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്നത്. ഇത് കാണുമ്പോൾ അപൂർവ്വം ചിലർക്ക് ചില മനഃപ്രയാസങ്ങൾ ഉണ്ടാവുന്നുണ്ട്. അവർ വികസനത്തിനെതിരായി ചിന്തിക്കും, തെറ്റിദ്ധാരണ പരത്തും. എന്നാൽ നാടിന് ഇതേ പറ്റി നല്ല ബോധ്യമുണ്ട്. നാട്ടുകാർ എതിർക്കുന്നവർക്കൊപ്പമല്ല, സർക്കാറിനൊപ്പമാണ് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതാ വികസനത്തിനു വേണ്ട ഭൂമിയുടെ 99 ശതമാനവും ഏറ്റെടുത്ത് കഴിഞ്ഞു. നല്ല നഷ്ടപരിഹാരവും നൽകി. എതിരാളികൾ പോലും തുറന്ന് സമ്മതിക്കുന്ന കാര്യമാണിത്. യാത്രാ സൗകര്യം വർദ്ധിക്കണമെന്നത് നാട്ടുകാർ ആഗ്രഹിക്കുന്ന കാര്യമാണ്. ഗതാഗത സൗകര്യമേറുന്നത് വികസനത്തിനും വഴിവയ്ക്കും. അതിനാലാണ് സംസ്ഥാന സർക്കാർ റോഡ്, പാലം വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ബാലഗോപാലൻ, പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം. സജിത, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി. ചന്ദ്രൻ, സി. ബാബു, കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയരക്ടർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സംഘാടക സമിതി കൺവീനർ ടി. സുനീഷ് എന്നിവർ പങ്കെടുത്തു.