
പയ്യന്നൂർ : കോറോം മുച്ചിലോട്ട് കാവിൽ 13 വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി 4 ന് ആരംഭിക്കുന്ന പെരുങ്കളിയാട്ടത്തിന് മുന്നോടിയായി പാലക്ക് കുറിയിടലും കന്നിക്കലവറക്ക് കുറ്റിയടിക്കൽ ചടങ്ങും ഇന്നലെ രാവിലെ നടന്നു. ആചാരക്കാരുടെയും കോയ്മമാരുടെയും കാരണവമാരുടെയും വാല്യക്കാരുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ ജന്മാശാരിയാണ് കന്നിക്കലവറക്ക് കുറ്റിയടിച്ചത്.
ഭണ്ഡാരപ്പുരയുടെ കന്നിരാശിയിലാണ് സുപ്രധാനമായ കന്നിക്കലവറ നിർമ്മിക്കുന്നത്. പെരുങ്കളിയാട്ട നാളുകളിൽ കന്നിക്കലവറയ്ക്കകത്ത് ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടെന്ന വിശ്വാസത്തിലാണ് കന്നിക്കലവറയിൽ കെടാദീപം തെളിയിക്കുന്നത്.
പാലക്ക് കുറിയിടൽ ചടങ്ങ് ആചാരക്കാരും കാരണവന്മാരും ചേർന്ന് നിർവഹിച്ചു. മുറിച്ചെടുക്കുന്ന പാല മരം ഉപയോഗിച്ചാണ് പെരുങ്കളിയാട്ടത്തിന്റെ പരമപ്രധാനമായ കന്നിക്കലവറ, നാലില പന്തൽ തുടങ്ങിയവ നിർമ്മിക്കുന്നത്.