
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ അഭിഭാഷകൻ ഉന്നയിച്ച ആരോപണത്തിന് പിന്നിൽ ഇടതുപക്ഷത്തുള്ളവരെ മാത്രമല്ല സംശയമെന്ന് മുസ്ലിംലീഗ് കണ്ണൂർ ജില്ലാസെക്രട്ടറി അബ്ദുൾകരീം ചേലേരി പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. ഇതുകൊണ്ട് ഗുണം കിട്ടിയവരെ മാത്രമല്ല ഗുണം പ്രതീക്ഷിച്ചവരിലേക്കും അന്വേഷണം നീളണമെന്നും അബ്ദുൾ കരീം ചേലേരിപറഞ്ഞു.
ഷുക്കൂർ കേസിൽ ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്ന അഭിഭാഷകൻ ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തലിൽ യു.ഡി.എഫ് രാഷ്ട്രീയം കലങ്ങിമറിയുകയാണ്. പി.ജയരാജനെ രക്ഷിക്കാൻ താൻ ഇടപെട്ടെന്ന അഭിഭാഷകന്റെ ആരോപണത്തിന് പിന്നിൽ വൻ ഗൂഢലോചനയുണ്ടെന്നും അവരെ വെറുതെ വിടില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യു.ഡി.എഫ് ഏറ്റെടുക്കേണ്ട പ്രശ്‌നമാണിതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി കെ.സുധാകരന്റെ ആദ്യ പ്രസ്താവന വേദനിപ്പിച്ചെന്നും തുറന്നടിച്ചു.