കോഴിക്കോട്: പരിപാലിക്കാൻ ആളില്ലാതെ സൗത്ത് ബീച്ചിലെ ഓപ്പൺ ജിം ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു.
പള്ളിക്കണ്ടിയിലെ സൈക്കിൾ ട്രാക്കിന് സമീപത്താണ് ഇൻസ്ട്രക്ടറുടെ സഹായമില്ലാതെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ജിം സൗകര്യം ഒരുക്കിയത്. 700 മീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ജിമ്മിൽ പാരലൽ ബാർ, മൾട്ടി ഫംഗ്ഷൻ ട്രെയിനർ, മൾട്ടി ചിൻഅപ്, മൾട്ടി ട്വിസ്റ്റർ തുടങ്ങിയ ഉപകരണങ്ങൾ കാണാം. ഇതിൽ കാലുകൾക്ക് ആയാസവും ശക്തിയും വർധിപ്പിക്കുന്ന ഉപകരണങ്ങളുടെ ചവിട്ടി നിൽക്കാനുള്ള ഇരുമ്പ് ബാറുകളടക്കം പലതും ഉപയോഗ ശൂന്യമാണ്. വേണ്ട രീതിയിലുള്ള പരിപാലനം ലഭിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഹാർബർ എക്‌സിക്യൂട്ടീവ് എൻജിനിയർ ടി.ജയദീപ് പറയുന്നു. നിർമാണ പ്രവൃത്തി മാത്രമാണ് ഹാർബർ വിഭാഗത്തിനുണ്ടായിരുന്നത്.
എം.കെ മുനീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 91 ലക്ഷം രൂപ ചെലവിട്ടാണ് ഹാർബർ എൻജിനീയറിംഗ് വിഭാഗം ജിം നിർമിച്ചത്. ജനങ്ങൾക്ക് സൗജന്യമായി വ്യായാമം ചെയ്യാൻ നിർമിച്ച ജിമ്മിൽ തുടക്ക സമയത്ത് നിരവധി പേർ എത്തിയിരുന്നു. എന്നാൽ ഉപകരണങ്ങൾ നശിച്ച് തുടങ്ങിയതോടെ ആളുകളുടെ വരവ് കുറഞ്ഞു. ഉപയോഗിക്കാതെ കിടക്കുമ്പോൾ ഉപകരണങ്ങൾ പൂർണമായ തുരുമ്പെടുത്തു നശിക്കാനാണ് സാദ്ധ്യത. കൂടാതെ അടിച്ചുയരുന്ന തിരമാലയും ഉപ്പുകാറ്റും കടലാക്രമണവും ഇരുമ്പിൽ തീർത്ത ഉപകരണങ്ങൾ തുരുമ്പു പിടിക്കാൻ കാരണമാകുന്നു.
ജിമ്മിന്റെ പരിപാലനം ഏതെങ്കിലും ഏജൻസികളെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി കളക്ടറെ സമീപിച്ചിരുന്നതായും അദ്ദേഹം പറയുന്നു. ഇതിനെ കോർപ്പറേന്റെ കീഴിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് കളക്ടർ തേജ് ലോഹിത് റെഡ്ഡി ഉറപ്പുനൽകിയിട്ടുണ്ട്.
ശരിയായ രീതിയിൽ ഉപയോഗിക്കാത്തതു കൊണ്ടാണ് ഉപകരണങ്ങൾ നശിക്കുന്നത്. നിരീക്ഷിക്കാൻ ഒരാൾ ഉണ്ടാകേണ്ടത് ആവശ്യമാണ്. രണ്ട് കാലുകളും രണ്ട് ബാറുകളിൽ വെച്ച് ചെയ്യേണ്ട ഉപകരണത്തിന്റെ ഒരു ഭാഗത്ത് ചവിട്ടി കൊണ്ടാണ് മിക്കവരും വ്യായാമം ചെയ്യുന്നത്. ഭാരം മൊത്തം ഒന്നിലേക്ക് വരുമ്പോൾ അത് പൊട്ടിപ്പോകും.
ടി.ജയദീപ്
ഹാർബർ എക്‌സിക്യുട്ടിവ് എൻജിനിയർ