bypass

പാലാ. നഗരം കാത്തിരുന്ന ബൈപ്പാസിന്റെ കുപ്പിക്കഴുത്ത് നിവർന്നു. ഇന്നലെ രാത്രി മുതൽ ഇത് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇപ്പോൾ താത്കാലികമായാണ് സോളിംഗ് നടത്തിയിട്ടുള്ളത്.

നഗരത്തിലെ ഗതാഗത സംവിധാനത്തിന്റെ കഴുത്തൊടിച്ചിരുന്ന ബൈപ്പാസിലെ ഈ ഭാഗം നിവർന്നതിന്റെ ആഹ്ലാദത്തിലാണ് നഗരവാസികളും പാലായിലെത്തുന്ന യാത്രക്കാരും.

മുന്നുദിവസം മുമ്പാണ് കുപ്പിക്കഴുത്ത് നിവർത്തി മതിലുകൾ ഇടിച്ച് റോഡ് വിശാലമാക്കിയത്. ഇവിടെ റോഡിന് നടുവിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകൾ രണ്ടാഴ്ച മുമ്പ് സൈഡിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു.

രാഷ്ട്രീയമായി ഏറെ വിവാദം ഉയർത്തിയ ബൈപ്പാസിന്റെ ഈ ഭാഗം ഉടനെയെങ്ങും തുറക്കാനാകുമെന്ന് യാത്രക്കാർ കരുതിയിരുന്നില്ല; രാഷ്ട്രീയക്കാർ സ്വന്തം താത്പര്യമനുസരിച്ച് പലപല നിലപാടുകൾ പറയുകയും പലവിധ ഉദ്ഘാടനങ്ങൾ നടത്തുകയും ഒപ്പം പലവിധ സമരങ്ങൾ അരങ്ങേറുകയും ചെയ്ത ബൈപാസിന്റെ കുപ്പിക്കഴുത്ത് പാലാ നഗരത്തിനെന്നും ശാപമായിരുന്നു.

നാലുകിലോമീറ്ററോളം നീളമുള്ള ബൈപ്പാസിന്റെ സിവിൽ സ്റ്റേഷന് എതിർവശത്തെ ഭാഗമാണ് യാത്രക്കാർക്ക് തലവേദനയായി ഇടുങ്ങി നിന്നിരുന്നത്. കോടതി കേസുകളും വ്യവഹാരങ്ങളും സമരങ്ങളുമൊക്കെയായി റോഡ് അതേപടി തന്നെ നിന്നപ്പോൾ യാത്രക്കാർ നന്നേ വലഞ്ഞു. ചിലർക്കൊക്കെ സമരത്തിന്റെ ആയുധമായി മാറിയത് ഈ കുപ്പിക്കഴുത്ത് തന്നെ.

ഇന്നലെ സന്ധ്യയോടെ സോളിംഗ് പൂർത്തിയാക്കി റോഡ് തുറന്നതോടെ ഏറെ ആശ്വാസത്തിലാണ് യാത്രക്കാർ. എന്തായാലും റോഡ് തുറന്നുകൊടുക്കുന്നതിന്റെ പേരിൽ ഉദ്ഘാടനം നടത്താൻ ഒരു നേതാവിനും അവസരം കിട്ടാത്തതിലും യാത്രക്കാർക്ക് സന്തോഷമുണ്ട്. ഇന്നലെ സന്ധ്യയോടെ പി.ഡബ്ല്യു.ഡി. അധികാരികളെത്തി സോളിംഗ് നടത്തിയ ഭാഗങ്ങൾ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് തുറന്നുകൊടുത്തത്.