
കോട്ടയം. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നര മാസം ബാക്കി, ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനവും പദ്ധതി തുക അമ്പത് ശതമാനം പോലും ചെലവഴിച്ചിട്ടില്ല.
ഇഴഞ്ഞിഴഞ്ഞുള്ള പദ്ധതി നിർവഹണം വേഗത്തിലാവാൻ ടോപ്പിലിട്ട് പായണം. മാർച്ചിലേയ്ക്ക് അടുക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ഇനിയും പകുതിയിലേറെ തുക ചെലവഴിക്കണം. സംസ്ഥാന തലത്തിൽ 11-ാം സ്ഥാനത്താണ് ജില്ല. തുക ചെലവഴിച്ച കാര്യത്തിൽ സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ് കോട്ടയം.
381.85 കോടിരൂപയാണ് ജില്ലയിൽ ആകെ ചെലവഴിക്കേണ്ട തുക. 76.73 കോടി രൂപമാത്രമാണ് ഇതുവരെ ചെലവഴിച്ചത്. എൺപത് ശതമാനത്തോളം തുക ഇനിയുള്ള നാളുകൾകൊണ്ട് വേണം ചെലവഴിക്കാൻ. മാതൃകയാവേണ്ട ജില്ലാ പഞ്ചായത്തും പിന്നിലാണ്.
50 ശതമാനം എങ്ങുമില്ല.
പദ്ധതി തുക വിനിയോഗത്തിൽ 50 ശതമാനം ഒരു പഞ്ചായത്തും കടന്നിട്ടില്ല. 40.34 ശതമാനം ചെലവഴിച്ച കാഞ്ഞിരപ്പള്ളിയാണ് മുന്നിൽ. വെളിയന്നൂർ (39.71%), മാഞ്ഞൂർ (36.42), അതിരമ്പുഴ (34.82%) എന്നിങ്ങനെയാണ് പഞ്ചായത്തുകളുടെ സ്ഥാനം.
14ൽ 11.
നിലവിൽ വാർഷികപദ്ധതി വിഹിതം ചെലവഴിച്ചതിൽ സംസ്ഥാനത്ത് 11-ാം സ്ഥാനത്താണ് ജില്ല. നഗരസഭകളിൽ 37.7 ശതമാനം തുക ചെലവഴിച്ച പാലായാണ് മുന്നിൽ. വൈക്കമാണ് (21.74) രണ്ടാം സ്ഥാനത്ത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ.
മുൻ വർഷങ്ങളിൽ കൊവിഡിനായിരുന്നു പഴിയെങ്കിൽ ഇക്കുറി വ്യക്തമായ കാരണം പറയുന്നില്ല. മേൽനോട്ടം വഹിക്കേണ്ട ജനപ്രതിനിധികൾ കാര്യമായ ശ്രദ്ധ കൊടുക്കുന്നില്ല.
ചെലവഴിക്കാതിരുന്ന തുകയുടെ 7.28% മാത്രമാണ് കഴിഞ്ഞ തവണ സ്പിൽഓവറായി അനുവദിച്ചുള്ളൂ എന്നതുകൂടി പരിഗണിക്കുമ്പോൾ എത്രയും പെട്ടെന്ന് പദ്ധതികൾ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.