babu

കാഞ്ഞിരപ്പള്ളി. കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. പ്രായത്തിന്റെ അവശതയുണ്ട്. എന്നാൽ കലാമോഹവുമായി സമീപിക്കുന്ന കുട്ടികളെ എങ്ങനെ നിരാശരാക്കാൻ കഴിയും. തന്റെ ഇടയ്ക്കയുമായി ആശാനും വേദിയിലെത്തി. കാട്ടാമ്പാക്ക് സ്വദേശി ബാബുരാജ് (75) ആണ് അകക്കണ്ണിന്റെ തെളിച്ചവുമായി കലോത്സവത്തിനെത്തിയത്. ഓട്ടംതുള്ളൽ, ശീതങ്കൻതുള്ളൽ, പറയൻതുള്ളൽ കലാകാരനായ ബാബുരാജ് നാല്പത് വർഷമായി കലാരംഗത്ത് സജീവം. കാഴ്ച നഷ്ടപ്പെട്ടതിനാൽ കലാകാരനായ മകൻ രാജേഷിനൊപ്പമാണ് എത്തിയത്. കോതനല്ലൂർ ഇമ്മാനുവൽസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥി അർപ്പിത്, ബാബുരാജ് കൊട്ടിയ ഇടയ്ക്കയുടെ താളത്തിലാണ് തുള്ളിയത്. ബാബുരാജിന്റെ നാല് മക്കളും കലാമണ്ഡലത്തിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. "പണം പ്രതീക്ഷിച്ചല്ല എത്തുന്നത്. കലയോട് അത്രയും അഭിനിവേശമാണ്." - ബാബുരാജ് പറയുന്നു.