പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന്റെ പ്രധാന ദിനമായ ഇന്ന് ആയിരക്കണക്കിന് മരിയഭക്തർ പാലായിലേയ്ക്ക് ഒഴുകിയെത്തും. ഇന്നലെ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ചു.കത്തീഡ്രൽ വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ മുഖ്യകാർമ്മികത്വം വഹിച്ചു. വൈകുന്നേരം ആഘോഷമായ പ്രദക്ഷിണം നടന്നു. ബിഷപ് മാർ തോമസ് തറയിൽ സന്ദേശം നൽകി. പ്രധാന തിരുനാൾ ദിനമായ ഇന്നു രാവിലെ 6.30 നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിക്കും. എട്ടിനു സെന്റ് മേരീസ് സ്‌കൂൾ വിദ്യാർഥിനികളുടെ മരിയൻ റാലി. പത്തിന് വിശുദ്ധ കുർബാന. 11.30നു ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, ടൂവീലർ ഫാൻസിഡ്രസ് മത്സരം, ബൈബിൾ ടാബ്ലോ മത്സരം, വൈകുന്നേരം നാലിനു ആഘോഷമായ തിരുനാൾ പ്രദക്ഷിണം, രാത്രി 8.45ന് തിരുനാൾ സന്ദേശം: മാർ ജോസഫ് കല്ലറങ്ങാട്ട്, തുടർന്ന് സമ്മാനദാനം. നാളെ രാവിലെ 5.30ന് വിശുദ്ധ കുർബാന, 11.30ന് മാതാവിന്റെ തിരുസ്വരൂപം കപ്പേളയിൽ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് സമാപിക്കും.
ജൂബിലി സാംസ്‌കാരിക ഘോഷയാത്രയാണ് ജൂബിലി തിരുനാളിന്റെ ഇത്തവണത്തെ പ്രത്യേകത. രാവിലെ 11.30നു സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മഹാറാണി കവലയിൽ സമാപിക്കും. സാംസ്‌കാരിക ഘോഷയാത്രയെ തുടർന്ന് സിവൈഎംഎൽ നടത്തുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരവും ജൂബിലി ആഘോഷ കമ്മിറ്റി നടത്തുന്ന ബൈബിൾ ടാബ്ലോ മത്സരവും ഉണ്ടായിരിക്കും. ടൂവീലർ ഫാൻസിഡ്രസ് മത്സര വിജയികൾക്ക് യഥാക്രമം 10000, 7500, 5000 രൂപ വീതം നൽകും. പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം 2000 രൂപയും നൽകും.
നഗരത്തിൽ ഗതാഗത നിയന്ത്രണം
പാലാ: ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലാ ടൗണിൽ ഇന്നു രാവിലെ പത്തു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും പുലിയന്നൂർ ഭാഗത്തു നിന്നും ബൈപ്പാസ് റോഡുവഴി പോകണം.
ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ബൈപ്പാസിലൂടെയും പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ 12 ാം മൈലിൽ നിന്നും കടപ്പാട്ടൂർ ബൈപ്പാസ് വഴിയും പോകണം. തൊടുപുഴ റൂട്ടിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസിലൂടെ പുലിയന്നൂരെത്തി യാത്ര തുടരണം.