വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവം ആറാട്ടോടെ സമാപിച്ചു. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി ,കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന വിശേഷാൽ പൂജകകൾക്ക് ശേഷമാണ് ആറാട്ടിന് എഴുന്നള്ളിച്ചത്. മേൽശാന്തി ആഴാട് നാരായണൻ നമ്പൂതിരി ,ആഴാട് ചെറിയ നാരായണൻ നമ്പൂതിരി , ആഴാട് ഉമേഷ് നമ്പൂതിരി ,പാറോളി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. ഗജവീരൻ ഓമ്മല്ലൂർ മണികണ്ഠൻ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. മൂലവിഗ്രഹമാണ് ആറാട്ട് ചടങ്ങിനായി ഉപയോഗിക്കുന്നത്. ഉദയനാപുരം ഹരി, കലാപീഠം ഷൈമോൻ എന്നിവർ മേളം ഒരുക്കി. വൈക്കം ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. ഉദയനാപുരത്തപ്പന്റെ ആറാട്ടെഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം കയറി നിന്ന മൂഹൂർത്തത്തിൽ, വൈക്കത്തപ്പൻ ആർഭാടപൂർവം എഴുന്നള്ളി ഉദയനാപുരത്തനെ സ്വീകരിച്ച് ആറാട്ടിനായി ആനയച്ചു. ഗജവീരൻ ആമ്പാടി ബാലനാരായണൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. എഴുന്നള്ളിപ്പുകൾക്ക് ഗജവീരൻമാരായ ചിറക്കടവ് തിരുനിലകണ്ഠൻ, മലയൻകീഴ് ശ്രീവല്ലഭൻ, വെളിനെല്ലൂർ മണികണ്ഠൻ, ചാമപ്പുഴ കുട്ടികൃഷ്ണൻ എന്നിവർ അകമ്പടിയായി. അവകാശിയായ കിഴക്കേടത്ത് വാസുദേവൻ മൂസത് , ശങ്കരൻ മൂസത് എന്നിവർ അരിയും പൂവും തൂകിയാണ് ഉദയനാപുരപ്പനെ വരവേറ്റത്. വൈക്കത്തപ്പൻ തന്റെ സന്നിധാനത്ത് എത്തിയ പുത്രനായി തളക്കല്ല് ഒഴിഞ്ഞു കൊടുക്കുന്നതും ആറാട്ട് ചടങ്ങിലെ പ്രത്യേകതയാണ്. ആറാട്ടിന് ശേഷം വൈക്കം ക്ഷേത്രത്തിൽ കൂടിപ്പൂജയും വിളക്കും നടന്നു. വിളിക്കിന് ശേഷം ആചാരമനുസരിച്ച് പുത്രനായ ഉദയനാപുരത്തപ്പനും പിതാവായ വൈക്കത്തപ്പനും മുഖാമുഖം നിന്നു യാത്രചോദിക്കുന്ന ചടങ്ങും നടന്നു.