കാഞ്ഞിരപ്പളളി: അപസ്മാരം ബാധിച്ച യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ഒരു കിലോമീറ്ററിലധികം ദൂരം കെ.എസ്.ആർ.ടി.സി ബസ് തിരികെയോടിച്ചു ജീവനക്കാർ. നിലമ്പൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസ് കാഞ്ഞിരപ്പള്ളി എരുമേലി പാതയിൽ കുളപ്പുറം എത്തിയപ്പോഴാണ് യാത്രക്കാരനായ എരുമേലി സ്വദേശി അപസ്‌മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ബസിൽ കുഴഞ്ഞുവീഴുകയും ചെയ്തത്. തുടർന്ന് അടിയന്തിര ചികിത്സ ഉറപ്പാക്കാൻ രോഗിയുമായി ഒരു കിലോമീറ്റർ പിന്നിലുള്ള കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലേക്ക് ബസ് കുതിക്കുകയായിരുന്നു. രോഗിയെ ആശുപത്രിയിലെത്തിച്ച് ബന്ധുക്കളെ ഫോണിൽ വിവരമറിയിച്ചതിന് ശേഷമാണ് കെ.എസ്.ആർ.ടി.സി നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്ടർ ജയേഷ് ടി കെയും, ഡ്രൈവർ ഷെബീർ അലിയും ബസുമായി മടങ്ങിയത്. രോഗിക്ക് അടിയന്തര ചികിത്സ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ലഭ്യമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.