ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിര താലപ്പൊലി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 27, 28 തീയതികളിലാണ് പ്രധാന ഉത്സവം. ഇതിന് മുന്നോടിയായി ശനിയാഴ്ചകളിൽ അയ്യപ്പന് നെയ്യഭിഷേകം, നവഗ്രഹക്ഷേത്രത്തിൽ നവഗ്രഹപൂജ, മഹാഗണപതിഹോമം, ഉമാമഹേശ്വര പൂജ, സർപ്പപൂജ എന്നിവ നടന്നുവരുന്നു. 27 ന് രാവിലെ 6 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമവും തുടർന്ന് നവഗ്രഹ ഹോമവുമുണ്ട്. തന്ത്രി നരമംഗലം ചെറിയനീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 8.30 ന് കലവറ നിറയ്ക്കൽ. പൂജാകർമ്മങ്ങൾക്കും പ്രസാദമൂട്ടിനും ആവശ്യമായ പൂക്കൾ, എണ്ണ, കർപ്പൂരം, നാളികേരം, പച്ചക്കറികൾ, അരി തുടങ്ങിയവ ഭക്തജനങ്ങൾ കലവറ നിറയ്ക്കലിൽ നടത്തും. 9.30 ന് പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ മുഖ്യ ആചാര്യൻ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വിദ്യാഗോപാല മന്ത്രാർച്ചന നടത്തും. പനച്ചിക്കാട്ടെ സരസ്വതീ മണ്ഡപത്തിൽ വിശേഷാൽ പൂജ നടത്തിയ സാരസ്വതഘൃതം വിദ്യാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്യും. 11 ന് പാലാ കെ.ആർ. മണി അവതരിപ്പിക്കുന്ന ഗരുഡഗർവ്വഭംഗം ഓട്ടൻതുളളൽ അരങ്ങേറും. 12.30 ന് പ്രസാദമൂട്ട്. വൈകിട്ട് 5.30 ന് നടക്കുന്ന തിരുവാതിരകളി വഴിപാട് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. വിവിധ ജില്ലകളിൽ നിന്നായി 25 ടീമുകളാണ് തിരുവാതിരകളി വഴിപാട് മത്സരത്തിൽ പങ്കെടുക്കുന്നത്. 6.30 ന് വിശേഷാൽ ദീപാരാധന.

28 നാണ് പ്രസിദ്ധമായ കാവിൻപുറം താലപ്പൊലി ഘോഷയാത്ര. രാവിലെ 7 ന് ഉദയാസ്തമനപൂജ ആരംഭിക്കും.8 മുതൽ പുരാണ പാരായണം, 12.30 മഹാപ്രസാദ്മൂട്ട്, വൈകിട്ട് 7ന് ഏഴാച്ചേരി തെക്ക് പാറപ്പറമ്പിൽ നിന്നും വടക്ക് കൊടുങ്കയത്തിൽ നിന്നും കാവിൻപുറം താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. ഇരുദിക്കുകളിൽ ന്നനുമുള്ള ഘോഷയാത്ര കാണിക്കമണ്ഡപം ജംഗ്ഷനിൽ സംഗമിച്ച് മഹാഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് നീങ്ങും. 8.30 ന് വെടിക്കെട്ട്. 8.45 ന് താലസദ്യ. 9.30 ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള