ഈവനിംഗ് ഒ.പിയ്ക്ക് നിർദ്ദേശം, കൂടുതൽ ഉപകരണങ്ങൾക്കായി നടപടി
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യവികസനത്തിനായി 30 ലക്ഷം രൂപ കൂടി ലഭ്യമാക്കിയതായി നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര മാനേജിംഗ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു. അത്യാഹിത വിഭാഗവും പരിസരവും പേവിംഗ് ടൈലുകൾ പാകി മനോഹരമാക്കാൻ തീരുമാനിച്ചു. കാഷ്വാലിറ്റി പ്രവേശന ഭാഗത്ത് വെയിലും മഴയും ഏൽക്കാത്ത വിധം അലൂമിനിയം റൂഫിംഗ് നടത്തും. ആശുപത്രി റോഡ് റീ ടാർ ചെയ്യുമെന്നും ചെയർമാൻ യോഗത്തെ അറിയിച്ചു. തീയേറ്റർ ബ്ലോക്ക് പെയിന്റ് ചെയ്ത് നവീകരിക്കും. ഈ ജോലികൾക്ക് ടെൻഡർ വിളിച്ച് കരാർ നൽകിയതായും ഈ ആഴ്ച തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ചെയർമാൻ യോഗത്തിൽ അറിയിച്ചു. ആശുപത്രിയിലേക്ക് പുതിയ ഡിജിറ്റൽ എക്‌സറേ മെഷീൻ, മാമോഗ്രാം, അൾട്രാസൗണ്ട് സ്‌കാനർ, ദന്തൽ എക്‌സറേ യൂണിറ്റ് എന്നിവ പുതുതായി വാങ്ങും.
ഡയാലിസിസിനായി കൂടുതൽ പേർ കത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ കൂടുതൽ മെഷീനുകൾ വാങ്ങുന്നതിനും ഒരു അഡീഷണൽ ഷിഫ്ട് കൂടി ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ യോഗത്തിൽ അറിയിച്ചു. വൃക്കരോഗികളിൽ നിന്നും ഒരു രൂപ പോലും ഈടാക്കാതെയാണ് ഡയാലിസിസ് വിഭാഗം പ്രവർത്തിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ 500ൽ പരം ഡയാലിസിസുകൾ നടത്താൻ നേതൃത്വം നൽകിയ ഡോ.രാജേഷിനെ യോഗത്തിൽ ആദരിച്ചു. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിൽ മാണി.സി. കാപ്പൻ എം.എൽ.എ, സിജി പ്രസാദ്, ബൈജു കൊല്ലംപറമ്പിൽ, ഫിലിപ്പ് കുഴികുളം, ബിജി ജോജോ ,പി.എം ജോസഫ്,ഷാർളി മാത്യു, ബിജു പാലൂപടവൻ, പ്രൊഫ.സതീശ് ചൊള്ളാനി., പി.കെ.ഷാജകുമാർ ,ജയ്‌സൺമാന്തോട്ടം,ജോസ് കുറ്റിയാനിമറ്റം, കെ.എസ്.രമേശ് ബാബു, പീറ്റർ പന്തലാനി, ബിനീഷ് ചൂണ്ടച്ചേരി എന്നിവർ പങ്കെടുത്തു.
എം.എൽ.എയെ ചുമതലപ്പെടുത്തി
സമാന്തരപാതയുമായി ബന്ധിപ്പിക്കുന്ന ആശുപത്രി റോഡ് വികസനത്തിന്റെ തുടർനടപടികൾക്കായി എം.എൽ.എയെ യോഗം ചുമതലപ്പെടുത്തി. ആശുപത്രി പ്രവർത്തനം സുഗമമാക്കുന്നതിനുള്ള മാസ്റ്റർ പ്ലാനിന് രൂപം നൽകണമെന്ന് മാണി സി.കാപ്പൻ എം.എൽ.എ അഭ്യർത്ഥിച്ചു. വൈകുന്നേരം ഒ.പി വിഭാഗം ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഇതിനായുള്ള സാദ്ധ്യത പരിശോധിക്കണമെന്നും മാനേജിംഗ് കമ്മിറ്റി അംഗം ജയ്‌സൺ മാന്തോട്ടം യോഗത്തിൽ ആവശ്യപ്പെട്ടു.