malappuram-pocso-courts-

മഞ്ചേരി : കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ പരിഗണിക്കുന്നതിനായി ജില്ലയിൽ അഞ്ച് പുതിയ പോക്‌സോ അതിവേഗ കോടതികൾ പ്രവർത്തനമാരംഭിച്ചു. മഞ്ചേരി, നിലമ്പൂർ, പരപ്പനങ്ങാടി, പെരിന്തൽമണ്ണ, പൊന്നാനി എന്നിവിടങ്ങളിലാണ് പുതിയ കോടതികൾ തുടങ്ങിയത്. മഞ്ചേരിയിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയോടനുബന്ധിച്ചാണ് (ഒന്ന്) ആദ്യമായി പോക്‌സോ സ്‌പെഷ്യൽ കോടതി ആരംഭിക്കുന്നത്. പിന്നീട് തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങൾക്കൊപ്പം മഞ്ചേരിക്ക് ഒരു അതിവേഗ പോക്‌സോ കോടതി കൂടി ലഭിച്ചു. പുതിയ കോടതികൾ കൂടി വന്നതോടെ മഞ്ചേരിയിലെ മൂന്ന് അടക്കം ജില്ലയിൽ ഒമ്പത് പോക്‌സോ കോടതികളായി.


ഇന്നലെ ആരംഭിച്ച കോടതികളിൽ ജഡ്ജിമാർ ചുമതലയേറ്റെങ്കിലും പ്രോസിക്യൂട്ടർമാരെ നിയമിച്ചിട്ടില്ല. ജഡ്ജി, സീനിയർ ക്ലർക്ക്, ബെഞ്ച് ക്ലർക്ക് എന്നിവർക്ക് പുറമെ കരാറടിസ്ഥാനത്തിലുള്ള നാല് ജീവനക്കാർ ഓരോ കോടതിയിലുമുണ്ടാകും. പരപ്പനങ്ങാടിയിലും പെരിന്തൽമണ്ണയിലും കോടതിവളപ്പിൽ തന്നെയാണ് പുതിയ കോടതികൾ. മഞ്ചേരിയിൽ ഐ.ജി.ബി.ടി.യിലെ നഗരസഭാ കെട്ടിടത്തിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. നിലമ്പൂരിൽ നഗരസഭ സൗജന്യമായി കെട്ടിടം അനുവദിച്ചു. പൊന്നാനിയിൽ വാടകക്കെട്ടിടത്തിലാണ് കോടതി.

ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അനു ശിവരാമൻ നിർവഹിച്ചു. ജില്ലാ ജഡ്ജ് എസ്.മുരളീകൃഷ്ണ അദ്ധ്യക്ഷനായി. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എസ്.നസീറ, ബാർ അസോ.പ്രസിഡന്റ് കെ.സി.അഷ്രഫ്, ഫാസ്റ്റ്ട്രാക് കോടതി ജഡ്ജ് എസ്. രശ്മി, സി.ജെ.എം. എ. എം. അഷ്രഫ്, മുൻ ഡി.ജി.പി. അഡ്വ.ശ്രീധരൻ നായർ, അഡ്വ.പി.സി. മൊയ്തീൻ, അഡ്വ.കെ.കെ. മുഹമ്മദ് അക്ബർ കോയ തുടങ്ങിയവർ പങ്കെടുത്തു.

വേഗത്തിലാവും

ജില്ലയിൽ രണ്ടായിരത്തോളം പോക്‌സോ, ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. പുതിയ കോടതികൾ പ്രവർത്തനം ആരംഭിച്ചതോടെ കേസുകൾ സമയബന്ധിതമായി തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.