insurance

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) കൂടുതൽ വലുതാകുന്നു. എൽ.ഐ.സിയിൽ നാല് പൊതുമേഖലാ ജനറൽ ഇൻഷ്വറൻസ് കമ്പനികളെ ലയിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ.

ഇൻഷ്വറൻസ് ആക്‌ട് 1938, ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ആക്‌ട് 1999 എന്നിവ ലയനത്തിന് മുന്നോടിയായി ഭേദഗതി ചെയ്‌തേക്കും. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി എന്നിവയെയാണ് എൽ.ഐ.സിയിൽ ലയിപ്പിച്ചേക്കുക.

ലയന തീരുമാനം അടുത്ത ബഡ്‌ജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടായേക്കും. ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (ജി.ഐ.സി-റീ), ഇ.സി.ജി.സി ലിമിറ്റഡ്, അഗ്രികൾച്ചറൽ ഇൻഷ്വറൻസ് കമ്പനി എന്നിവയും കേന്ദ്രത്തിന് കീഴിലുണ്ട്. ഇവയെ തത്കാലം സ്വതന്ത്രമായി നിലനിറുത്തും.

ലയനം കേന്ദ്രനയം

തന്ത്രപ്രധാന മേഖലകളിലൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കുകയെന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഇൻഷ്വറൻസ് കമ്പനികളുടെയും ലയനം. തന്ത്രപ്രധാന മേഖലകളിൽ പരമാവധി നാലും മറ്റ് മേഖലകളിൽ ഒന്നും പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിറുത്തി മറ്റുള്ളവ വിറ്റൊഴിയുകയോ ലയിപ്പിക്കുകയോ ചെയ്യും.

ദീർഘകാല ആവശ്യം

ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി എന്നിവയുടെ ലയനം ഇവയിലെ ജീവനക്കാരുടെ ദീർഘകാല ആവശ്യമാണെന്നത് കേന്ദ്രം അനുകൂലമായി കാണുന്നു.