elon-musk

വാഷിംഗ്‌ടൺ: ലോകസമ്പന്നരിൽ ഒന്നാം സ്ഥാനത്തുനിന്ന് ട്വിറ്ററിന്റെ പുതിയ ബോസും ടെസ്‌ല സി ഇ ഒയുമായ ഇലോൺ മസ്‌കിനെ പിന്തള്ളി ബെർനാ‌ർഡ് ആർനോൾട്ടിന് മുന്നേറ്റം. പ്രമുഖ ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺന്റെ സി ഇ ഒയായ ബെർനാർഡിന്റെ ആസ്തി 185.8 ബില്യൺ ഡോളറാണ്. ഇലോൺ മസ്‌കിനെക്കാൾ 400 മില്യൺ ഡോളറിന്റെ സമ്പത്താണ് ബെർനാർഡിനുള്ളത്. ഫോബ്‌സ് മാസികയാണ് പുതിയ പട്ടിക പുറത്തുവിട്ടത്.

ടെസ്‌ല, ട്വിറ്റർ, സ്‌പേസ് എക്‌സ്, ന്യൂറാലിങ്ക്, ദി ബോറിംഗ് കമ്പനി എന്നിവയിൽ നിന്നുള്ള വരുമാനമാണ് മസ്‌കിന്റെ ആസ്‌തിയായി കണക്കാക്കുന്നത്. മസ്‌കിന്റെ ആസ്തിയുടെ ഇടിവിന് പിന്നിൽ ട്വിറ്ററിന്റെ ഏറ്റെടുക്കലാണെന്നാണ് വിലയിരുത്തൽ. 44 ബില്യൺ ഡോളറാണ് ട്വിറ്റർ ഏറ്റെടുക്കുന്നതിനായി മസ്‌ക് നിക്ഷേപിച്ചത്. ഇതിന്റെ ഫലമായി ആസ്‌തി 200 ബില്യൺ ഡോളറിന് താഴെയാവുകയായിരുന്നു. അതേസമയം, മസ്‌കിന്റെ ശ്രദ്ധമുഴുവൻ ട്വിറ്ററിലായത് ടെസ്‌ലയുടെ സ്റ്റോക്ക് ഇടിവിന് കാരണമായതായി ഓഹരി ഉടമകൾ പറയുന്നു. മസ്‌ക് തന്നെ ഏകദേശം 20 മില്യൺ ഓഹരികൾ വിറ്റതോടെ നാല് ബില്യൺ ഡോളറിന്റെ വരെ ഇടിവാണ് ടെസ്‌ല നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നടന്ന കൂട്ടപ്പിരിച്ചുവിടൽ ഏറെച‌ർച്ചാവിഷയമായ ഒന്നാണ്. കമ്പനിയുടെ മേധാവിത്വ കൈമാറ്റത്തിന്റെ സമയം മുതൽ തന്നെ മസ്‌ക് തൊഴിലാളികളെ പിരിച്ച് വിടും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ട്വിറ്ററിന്റെ തലപ്പത്തെത്തിയതിന് ശേഷം കൈയിൽ സിങ്കുമായി ഓഫീസിൽ പ്രത്യക്ഷപ്പെട്ട ഇലോൺ മസ്ക് ഇത് ശരി വെയ്ക്കുന്ന രീതിയിൽ പിന്നീട് ലോകമെമ്പാടുമുള്ള ട്വിറ്റർ ഓഫീസുകൾ അടച്ചിടുകയും തൊഴിലാളികളെ കൂട്ടമായി പിരിച്ച് വിടുകയുമായിരുന്നു. പ്രതിദിനം കമ്പനി നേരിടുന്ന നാല് മില്ല്യൺ എന്ന ഭീമമായ നഷ്ടമാണ് തൊഴിലാളികളെ പിരിച്ച് വിടലെന്ന കാർക്കശ്യമായ നടപടി സ്വീകരിക്കാൻ കാരണമെന്നായിരുന്നു ട്വിറ്റർ സി ഇ ഒ നൽകിയ വിശദീകരണം.