
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷന്റെ ഫണ്ട് പി.എൻ.ബി മാനേജർ തട്ടിയെടുത്ത കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകി. കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയാണ് കത്തയച്ചത്. സി.ബി.ഐ ഡയറക്ടർ, ആർ.ബി.ഐ ഗവർണർ, പഞ്ചാബ് നാഷണൽ ബാങ്ക് ചെയർമാൻ എന്നിവർക്കും ശോഭിത കത്തയച്ചിട്ടുണ്ട്. കേസിലെ പ്രതി പഞ്ചാബ് നാഷണൽ ബാങ്ക് സീനിയർ മാനേജർ എം.പി റിജിലിനെ ഇതു വരെ പിടികൂടിയിട്ടില്ല.
അതേസമയം റിജില്ന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. കോഴിക്കോട് കോർപ്പറേഷൻ അധികൃതരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ റിജിൽ സീനിയർ മാനേജർ പദവി ദുരുപയോഗം നടത്തിയ തട്ടിപ്പാണെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
അതിനിടെ റിജിൽ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. കോർപ്പറേഷൻ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇരുപത്തൊന്നര കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട്. സ്വകാര്യ വ്യക്തികളുടെ ഒൻപത് അക്കൗണ്ടുകളിൽ നിന്ന് പണം തിരിമറി നടന്നെന്ന ഓഡിറ്റ് റിപ്പോർട്ട് പഞ്ചാബ് നാഷണൽ ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.