kerala-cm

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റ ഹബ്ബാക്കി മാറ്റാനാണ് സർക്കാരിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി തന്നെ സർക്കാർ ഖജനാവിലെ പണം വിനിയോഗിക്കണമെന്ന ഉത്തരവാദിത്വം സർക്കാരിന് എല്ലാക്കാലത്തുമുള്ളതായും ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രധാന്യത്തോടെ തന്നെ കണ്ടുകൊണ്ട് അതിനായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമികമായ പ്രവർത്തനങ്ങളിൽ സർവകലാശാലകൾക്ക് പരിരൂർണമായ സ്വാതന്ത്ര്യമുണ്ടാകും. അതിന് സാധിക്കുന്ന തരത്തിലായിരിക്കും പാഠ്യപദ്ധതിയിൽ അതി നൂതനമായ മാറ്റങ്ങൾ നടപ്പിലാക്കുക. അടിസ്ഥാന സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിൽ ജൈവബന്ധം വളർത്തിയെടുക്കുക എന്നീ കാര്യങ്ങൾക്ക് സംസ്ഥാന സർക്കാർ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരവും മാനുഷിക മൂല്യവും ഉറപ്പാക്കും കൂടാതെ സർവകലാശാലകളിൽ പൊതു അക്കാദമിക് കലണ്ടറും പരീക്ഷാ കലണ്ടറും യാഥാർത്ഥ്യമാക്കും. മാനേജ്മെന്റുകളുടെ പൊതു താത്പര്യം ഹനിക്കാതെ തന്നെ സ്വാശ്രയ കോളേജ് അദ്ധ്യാപകരുടെ നിയമനവും വേതനവും നിശ്ചയിക്കുന്നതിനായുള്ള ബിൽ സംസ്ഥാന സർക്കാർ പാസാക്കിയിട്ടുള്ളതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.