pramod

തിരുവനന്തപുരം: കാറിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പെരുനെല്ലി ചന്തയ്ക്ക് സമീപം പുതുവൽ പുത്തൻവീട്ടിൽ പ്രമോദ് (23) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ ബീമാപള്ളി ഈസ്റ്റ് വാർഡ് ബദരിയാ നഗർ ഭാഗത്തുവച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.

സംശയാസ്പദമായ സാഹചര്യത്തിൽ പ്രമോദിനെ കണ്ട പൊലീസ് ഇയാൾ സഞ്ചരിക്കുകയായിരുന്ന മാരുതി ഒമിനി തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന അബ്ദുള്ള ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ സീറ്റിന്റെ അടിയിലും പുറകുവശത്തും എട്ട് പൊതികളിലായി ഒളിപ്പിച്ച നിലയിൽ 15 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഒമിനി വാനിൽ കിലോകണക്കിന് കഞ്ചാവ് കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ആന്ധ്രയിൽ നിന്നുകൊണ്ടുവന്ന കഞ്ചാവ് ഇവർ കളിയിക്കാവിളയിൽ നിന്നാണ് വാങ്ങിയത്. ബീമാപള്ളി ബദ്‌റിയ നഗറിൽ താമസിക്കുന്ന അബ്‌ദുള്ളയുടെ വീട്ടിലേയ്ക്ക് കൊണ്ടുവരികയായിരുന്നു ഇത്. ബീമാപള്ളിയിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും തീരപ്രദേശങ്ങളിലേയ്ക്കും എത്തിക്കാനായിരുന്നു ഇവരുടെ ശ്രമം.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി കേസുകളില്‍ പ്രതികളാണ് അറസ്റ്റിലായ പ്രമോദും അബ്ദുള്ളയും. അബ്ദുള്ളയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.