
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് സത്യപ്രതിജ്ഞ ചെയ്യും. 25 ഓളം മന്ത്രിമാരും അദ്ദേഹത്തോടൊപ്പം അധികാരമേൽക്കും. ഗാന്ധിനഗറിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ള കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.
ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം സന്യാസികളും ചടങ്ങിന് സാക്ഷ്യം വഹിക്കും. കൂടാതെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കർണാടക മുഖ്യമന്ത്രി ബൊസവരാജ് ബൊമ്മെ, മഹാരാഷ്ട്ര മുഖ്യമന്ത്രി എക്നാഥ ഷിൻഡെ അടക്കം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
പ്രധാന വേദിയുടെ വലതുവശത്തായിട്ടാണ് പ്രധാനമന്ത്രിയടക്കമുള്ള വിവിഐപികൾക്ക് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. എല്ലാ സമുദായങ്ങളിൽപ്പെട്ട ആളുകളും സദസിലുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയാകുന്നത്.
അഹമ്മദാബാദിലെ ഗട്ടോൽദിയ നിയോജക മണ്ഡലത്തിൽ നിന്ന് 1.92 ലക്ഷം വോട്ടുകൾക്കാണ് ഭൂപേന്ദ്ര പട്ടേൽ വിജയിച്ചത്. പുതിയ സർക്കാർ രൂപീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം നേരത്തെ മുഖ്യമന്ത്രി പദം രാജി വച്ചിരുന്നു. 182 അംഗ നിയമസഭയിൽ 156 സീറ്റുകൾ നേടിയാണ് ബി ജെ പി ഗുജറാത്തിൽ ചരിത്ര വിജയം നേടിയത്.