saji-cheriyan

തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ച് സംസാരിച്ചത് വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സജി ചെറിയാൻ മന്ത്രിസഭയിലേയ്ക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമായേക്കും. ഇന്ന് നടക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ച‌ർച്ചയായേക്കാനാണ് സാദ്ധ്യത. തൃശൂരിൽ കിസാൻസഭ അഖിലേന്ത്യാ സമ്മേളനം നടക്കുന്നതിനാൽ വെള്ളിയാഴ്ച നടക്കാനിരുന്ന യോഗം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സജി ചെറിയാൻ കേസുകളിൽ നിന്ന് മുക്തനായ സാഹചര്യത്തിലാണ് മന്ത്രിസഭയിലേയ്ക്ക് തിരിച്ചെത്തുന്നതിനുള്ള വഴിയൊരുങ്ങുന്നത്.

ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച സജി ചെറിയാന്റെ എം എൽ എ പദവിയ്ക്ക് അയോഗ്യത കൽപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മലപ്പുറം സ്വദേശി ബിജു പി ചെറുമൻ, ബി എസ് പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളിയത്.

സജി ചെറിയാനെ മന്ത്രിസ്ഥാനത്തേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ താമസിയാതെ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. തന്റെ ഭാവി പാർട്ടി തീരുമാനിക്കുമെന്നായിരുന്നു കോടതി വിധിയ്ക്ക് പിന്നാലെ സജി ചെറിയാന്റെ പ്രതികരണം. തനിക്കെതിരായ ഹർജിയിൽ ഹൈക്കോടതിയുടേത് നല്ല വിധിയാണെന്നും, സന്തോഷമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ പകരം മന്ത്രിയെ നിയമിക്കാതെ മന്ത്രിസഭയിലെ നിലവിലുള്ള മന്ത്രിമാർക്ക് വിഭജിച്ച് നൽകുകയാണ് ചെയ്തത്. കൂടാതെ അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്ത് തുടരാം എന്ന നിലപാടാണ് സിപിഎമ്മും തുടക്കത്തിലേ സ്വീകരിച്ചത്. അത് കൊണ്ട് തന്നെ കേസ് പിൻവലിച്ചാൽ സജി ചെറിയാൻ തിരികെ മന്ത്രി സഭയിലെത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.