remya

പോത്തൻകോട്: ചാരിറ്റി വീഡിയോയിലൂടെ പണം തട്ടിയെടുത്തതിന് നാലുപേർക്കെതിരെ കേസെടുത്ത് പോത്തൻകോട് പൊലീസ്. കിടപ്പുരോഗിയുടെ വീഡിയോ സമൂഹ മാദ്ധ്യമം വഴി പ്രചരിപ്പിച്ച് 1.30 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് നടപടി.

മംഗലപുരം സ്വദേശി അനീഷ്, ഭാര്യ രമ്യ, അവതാരകൻ ചാത്തന്നൂർ സ്വദേശി രജിത്ത് കാര്യത്തിൽ, ഓൺലൈൻ ചാനൽ വിസ്‌മയ ന്യൂസ് ഉടമ വർക്കല രഘുനാഥപുരം സ്വദേശി രജനീഷ് എന്നിവർക്കെതിരെ വേങ്ങോട് വാടകയ്‌ക്ക് താമസിക്കുന്ന ഷീബയുടെ പരാതിയിലാണ് കേസെടുത്തത്. 2018ലാണ് വേങ്ങോട് സ്വദേശി ഇന്ദിരയുടെ മകൻ ഷിജു കെട്ടിടത്തിന്റെ മുകളിൽ നിന്നുവീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്. ഭക്ഷണത്തിനും മരുന്നിനും നിവർത്തിയില്ലാത്ത കുടുംബത്തെ തേടി, സഹായ വാഗ്ദാനവുമായി വർക്കല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിസ്‌മയ ന്യൂസ് എന്ന ഓൺലൈൻ മാദ്ധ്യമം എത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ 13ന് രാത്രി 11നാണ് മംഗലപുരം സ്വദേശി അനീഷും രജിത്ത് കാര്യത്തിലുമെത്തി വീഡിയോ എടുത്തത്. വീഡിയോ എടുക്കുന്നതിനായി രണ്ട് തവണയായി 17,​000 രൂപ പ്രതിഫലവും വാങ്ങി. വീഡിയോയിലൂടെ 1.50 ലക്ഷം രൂപ ഷിജുവിന്റെ സഹോദരി ഷീബയുടെ അക്കൗണ്ടിലെത്തി. ഈ തുകയിൽ നിന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തി പല തവണയായി രജിത്തും സംഘവും 1.30 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പണം തിരികെ ചോദിച്ച കുടുംബത്തിനു നേരെ ഇവർ തെറിവിളിയും ഭീഷണിപ്പെടുത്തലും നടത്തിയതിനെ തുടർന്നാണ് ഷിജുവിന്റെ സഹോദരി ഷീബ പോത്തൻകോട് പൊലീസിൽ പരാതി നൽകിയത്.

അന്വേഷണത്തിൽ തട്ടിപ്പ് നടന്നത് സ്ഥിരീകരിച്ച പൊലീസ് വഞ്ചനാ ക്കുറ്റത്തിന് സംഘത്തിനെതിരെ കേസെടുക്കുകയായിരുന്നു. പരസ്യത്തിനായി സംഘം കടയുടമകളെ ഭീഷണിപ്പെടുത്താറുണ്ടെന്നും അധികൃതർ അറിയിച്ചു.