
തിരുവനന്തപുരം: ഗവർണർ- സർക്കാർ പോര് അവസാനമില്ലാതെ തുടരുന്നതിനിടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാൻ തീരുമാനിച്ച സർക്കാർ ഇപ്പോൾ പുനർവിചിന്തനത്തിന് തയ്യാറെടുക്കുന്നു. നയപ്രഖ്യാപനം നീട്ടിവയ്ക്കുന്നതിനൊപ്പം പ്രസംഗം തയ്യാറാക്കാൻ സർക്കാർ നിർദ്ദേശം നൽകി. അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചുമതല നൽകിയിരിക്കുന്നത്.
ജനുവരിയിൽ ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുന്നിരുന്നു. എന്നാൽ നയപ്രഖ്യാപനം പൂർണമാ.യും ഒഴിവാക്കാനാകില്ല. നിയമസഭ പിരിയാൻ തീരുമാനിച്ച സാഹചര്യത്തിൽ ബഡ്ജറ്റിന് മുമ്പ് നയപ്രഖ്യാപനം ഇല്ലെങ്കിലും പിന്നീട് വേണ്ടിവരും. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നിദ്ദേശം. .
പുതിയവർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്റെ തുടർച്ചയായി തന്നെ കണക്കാക്കാം. തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താൻ സർക്കാരിനാവില്ല. വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും